Site icon Fourteen Kerala – 14 Kerala News

തിരുവനന്തപുരം, കോഴിക്കോട് മെട്രോ; കര്‍മപദ്ധതി ഉടന്‍

കൊച്ചി: തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള കര്‍മപദ്ധതിക്ക് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) ഉടന്‍ രൂപം നല്‍കും. ഈയാഴ്ച തന്നെ യോഗം ചേരും. പദ്ധതി നടപ്പാക്കുന്നതിന് കെ.എം.ആര്‍.എല്ലിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള മന്ത്രിസഭാതീരുമാനം കഴിഞ്ഞ ആഴ്ചയാണ് വന്നത്. രണ്ട് നഗരങ്ങളുടെയും ഗതാഗത സാഹചര്യങ്ങള്‍ വിലയിരുത്തുന്ന സമഗ്ര ഗതാഗതപദ്ധതിയാണ് ആദ്യം തയ്യാറാക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായി അനുയോജ്യമായ ഗതാഗത സംവിധാനമേതെന്ന് വിലയിരുത്തുന്ന പഠനറിപ്പോര്‍ട്ട് തയ്യാറാക്കും. യാത്രക്കാരുടെ എണ്ണം, യാത്രയ്ക്കായി ഇവര്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ എന്നിവയെല്ലാം വിലയിരുത്തിയ ശേഷമായിരിക്കുമിത്.

ഒരു ദിശയില്‍ ഒരു മണിക്കൂറില്‍ ശരാശരി 15000-ല്‍ കൂടുതലാണ് യാത്രക്കാരെങ്കില്‍ കൊച്ചിയിലേതുപോലുള്ള മെട്രോ സംവിധാനത്തിന് അനുമതി ലഭിക്കും. 10,000 ത്തിനും 15000 ത്തിനും ഇടയിലാണ് യാത്രക്കാരെങ്കില്‍ കേന്ദ്ര മാനദണ്ഡമനുസരിച്ച് ലൈറ്റ് മെട്രോയ്ക്കായിരിക്കും അനുമതി ലഭിക്കുക. 10,000 ത്തില്‍ കുറവാണ് യാത്രക്കാരെങ്കില്‍ മെട്രോ നിയോയ്ക്കാണ് കേന്ദ്രം അനുമതി നല്‍കുക. ഓരോ മെട്രോ സംവിധാനങ്ങളുടെയും നിര്‍മാണച്ചെലവിലും വ്യത്യാസമുണ്ട്. സാധാരണ മെട്രോയ്ക്ക് ഒരു കിലോമീറ്റര്‍ നിര്‍മാണത്തിന് ഏകദേശം 200 കോടി രൂപയാണ് ചെലവാകുക. ലൈറ്റ് മെട്രോയ്ക്കിത് 150 കോടിയാണെങ്കില്‍ മെട്രോ നിയോയ്ക്ക് 60 കോടി രൂപയാകും. തിരുവനന്തപുരത്ത് 39 കിലോമീറ്ററും കോഴിക്കോട് 26 കിലോമീറ്ററും നിര്‍മാണത്തിനാണ് പ്രാഥമികപദ്ധതി. കണക്കുകളില്‍ മാറ്റം വന്നേക്കാമെന്ന് അധികൃതര്‍ പറയുന്നു. സമഗ്ര ഗതാഗത പദ്ധതി തയ്യാറാക്കുന്നതിന് ഏജന്‍സിയെ ചുമതലപ്പെടുത്തും.

കേന്ദ്ര നഗരകാര്യമന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഏജന്‍സികളെയാണ് പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിന് ചുമതലപ്പെടുത്തുക. രൂപരേഖയ്ക്ക് സംസ്ഥാനത്തിന്റെ അനുമതിക്കൊപ്പം കേന്ദ്ര അംഗീകാരവും ആവശ്യമുണ്ട്. ഇതെല്ലാം കണക്കാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതുള്‍പ്പെടെയുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് എട്ടു മുതല്‍ 10 മാസം വരെ സമയം ആവശ്യമാകുമെന്ന് കെ.എം.ആര്‍.എല്‍. വ്യക്തമാക്കുന്നത്.

Exit mobile version