Site icon Fourteen Kerala – 14 Kerala News

ചാരക്കേസ്; സിബി മാത്യൂസിന്‍റെ ജാമ്യം റദ്ദാക്കണമെന്ന സിബിഐ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം : ഐ എസ് ആർ ഒ ചാരക്കേസിലെ ഗൂഢാലോചനയിൽ പ്രതിയായ മുൻ ഡി ജി പി സിബി മാത്യൂസിന് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി ബി ഐ(cbi) സമർപ്പിച്ച ഹർജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും. നേരത്തെ സി ബി ഐ സമർപ്പിച്ച ഹർജിയിൽ സിബി മാത്യൂസിന് നോട്ടീസ് നൽകിയിരുന്നു. മുന്‍കൂര്‍ജാമ്യത്തിന് സമയപരിധി നിശ്ചയിച്ചത് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായാണ് അപ്പീല്‍. എന്നാല്‍ ഗൂഢാലോചന തെളിയിക്കുന്നതിന് സിബി മാത്യൂസിനെ കസ്റ്റഡിയില്‍  ചോദ്യംചെയ്യേണ്ടതുണ്ടെന്ന് ഹര്‍ജിയിൽ സി ബി ഐ പറയുന്നു. സിബി മാത്യൂസിന് തിരുവനന്തപുരത്തെ സെഷന്‍സ് കോടതി 2021 ഓഗസ്റ്റിലാണ് മുന്‍കൂര്‍ജാമ്യം അനുവദിച്ചത്. മുന്‍കൂര്‍ജാമ്യത്തിന് 60 ദിവസത്തെ സമയപരിധി സെഷന്‍സ് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാൽ ഇതിനെതിരെ സിബി മാത്യൂസ് നൽകിയ അപ്പീലിൽ ഹൈക്കോടതി സമയപരിധി നീക്കിയിരുന്നു

കേസില്‍ മുൻ പൊലീസ് ഉദ്യോഗസ്ഥരായ എസ് വിജയൻ, തമ്പി എസ് ദുർഗാ ദത്ത്, ആർ ബി ശ്രീകുമാർ, എസ് ജയപ്രകാശ് എന്നിവർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഗൂഢാലോചനക്കേസിൽ സിബി മാത്യൂസിനും തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ചാരക്കേസ് കെട്ടിച്ചമയ്ക്കാൻ ഗൂഢാലോചന നടത്തിയെന്ന സിബിഐ കേസിലെ നാലാം പ്രതിയാണ് മുൻ ഡിജിപി സിബി മാത്യൂസ്.

തനിക്കെതിരായ പകയാണ് കേസിന് പിന്നിലെന്നായിരുന്നു മുൻകൂർ ജാമ്യം ലഭിച്ച ശേഷം സിബി മാത്യൂസ് പ്രതികരിച്ചത്. ചാരക്കേസിൽ പ്രതിയായ നമ്പിനാരായണനെ ഇന്‍റലിജന്‍സ് ബ്യൂറോയുടെ നിർദ്ദേശ പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്നും, ചാരക്കേസ് ആദ്യം അന്വേഷിച്ച സി ബി ഐ സംഘമാണ് അട്ടിമറി നടത്തിയതെന്നുമായിരുന്നു സിബി മാത്യൂസിന്‍റെ വാദം. എന്നാൽ നമ്പിനാരായണനെ കസ്റ്റഡിൽ മർദിച്ചുവെന്നും സിബി മാത്യൂസിന്‍റെ അറസ്റ്റ് ഒഴിവാക്കുമെന്ന് ഉറപ്പു പറയാനാകില്ലെന്നും ജാമ്യാപേക്ഷയെ എതിർത്ത് സിബിഐയും വാദിച്ചു. സിബി മാത്യൂസിന്‍റെ ജാമ്യഹർജിയെ എതിർത്ത് നമ്പിനാരായണനും ചാരക്കേസിൽ പ്രതിചേർക്കപ്പെട്ട മാലി വനിതകളും കക്ഷിചേർന്നിരുന്നു.

Exit mobile version