Site icon Fourteen Kerala – 14 Kerala News

കെഎസ്ആർടിസി ഡിപ്പോകളിൽ ആർടിഓ ഓഫിസുകൾ, ടിക്കറ്റേതര വരുമാനം ലക്ഷ്യം

തിരുവനന്തപുരം : കെ എസ് ആർ ടി സി ഡിപ്പോകളില്‍ ആർ ടി ഒ ഓഫീസുകള്‍ തുടങ്ങാന്‍ തീരുമാനം. പുനരുദ്ധാരണത്തിന്‍റെ ഭാഗമായി അഡ്മിനിസ്ട്രേഷന്‍ ഓഫീസുകള്‍ പൂട്ടി ജില്ലാ ഓഫീസുകള്‍ തുടങ്ങിയതോടെ ഡിപ്പോകളില്‍ ഒഴിഞ്ഞു കിടക്കുന്ന മുറികളാണ് വാടകയ്ക്ക് നൽകുന്നത്.സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി ടിക്കറ്റേതര വരുമാനവും വർധിപ്പിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് നടപടി.

കെ എസ് ആര്‍ ടി സി പുനരുദ്ധാരണത്തിന്‍റെ ഭാഗമായി 93 ഡിപ്പോകളിലും പ്രവര്‍ത്തിച്ചിരുന്ന അഡ്മിനിസ്ട്രേഷന്‍ ഓഫീസുകള്‍ നിര്‍ത്തലാക്കി 15 ജില്ലാ ഓഫീസുകള്‍ തുടങ്ങിയിരുന്നു.ഇതോടെ ഡിപ്പോകളിലെ ഓഫീസ് സ്ഥലം ഒഴിഞ്ഞു കിടക്കുകയാണ്. ഇത്തരം കെട്ടിടങ്ങളും മുറികളും വാടകയ്ക്ക് നൽകി വരുമാനം ഉണ്ടാക്കാനാണ് കോ‍ർപ്പറേഷന്‍റെ തീരുമാനം.അങ്ങനെയാണ് ഇവ സർക്കാരിന് തന്നെ വാടകയ്ക്ക് നൽകി ആര്‍ടിഒ-ജോയിന്‍റ് ആര്‍ടിഒ ഓഫീസുകള്‍ തുടങ്ങാൻ ധാരണയായത്.

37 ഡിപ്പോകളില്‍ മതിയായ ഓഫീസ് സൗകര്യമുണ്ടെന്ന് കെ എസ് ആർ ടി സി കണ്ടെത്തിയിട്ടുണ്ട്. ക്ലസ്റ്റര്‍ ഓഫീസര്‍മാരോട് കെട്ടിട പരിശോധന നടത്തി സാധ്യതാ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.ഉടൻ തന്നെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടെ പരിശോധന നടത്തും. മറ്റ് കുഴപ്പങ്ങൾ ഇല്ലെങ്കിൽ നിലവിൽ സ്വകാര്യ വാടക കെട്ടിടങ്ങളിൽ പ്രവത്തിക്കുന്ന 37 ആർ ടി ഒ, ജോയിന്‍റ് ആർ ടി ഒ ഓഫീസുകൾ കെ എസ് ആർ ടി സിയുടെ കെട്ടിടങ്ങളിലേക്ക് മാറും.

ട്രാൻസ്പോ‍‍ർട്ട് സെക്രട്ടറിയും കെ എസ് ആർ ടി സി സിഎംഡിയും ഒരാൾ തന്നെ ആയതിനാൽ നടപടിക്രമങ്ങൾ വേഗത്തിൽ പൂ‍ർത്തിയാവാനാണ് സാധ്യത

Exit mobile version