Site icon Fourteen Kerala – 14 Kerala News

ഒരുമിച്ച് ജീവിച്ചശേഷം ബന്ധത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ ഉന്നയിക്കുന്ന പീഡനാരോപണം ബലാത്സംഗമായി കാണാനാകില്ല:കോടതി

കൊച്ചി : ഒരുമിച്ച് ജീവിച്ച ശേഷം സ്നേഹ ബന്ധത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ ഉന്നയിക്കുന്ന പീഡന ആരോപണത്തെ ബലാൽസംഗമായി കാണാനാവില്ലന്ന് ഹൈക്കോടതി. അഭിഭാഷകയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ അഭിഭാഷകൻ നവനീത് എൻ. നാഥിന്‍റെ ജാമ്യ ഹരജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ഹർജിയില്‍ കോടതി ഇന്ന് വിധി പറയും.

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന അഭിഭാഷകയുടെ പരാതിയിൽ നവനീതിനെ കഴിഞ്ഞമാസം 21നാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്.ബലാത്സംഗം, പ്രതിയിൽ നിന്ന് ഗർഭിണിയായ സ്ത്രീയെ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തി തുടങ്ങിയ കുറ്റങ്ങളാണ് നവനീതിനെതിരെ ചുമത്തിയത്. ആദായനികുതിവകുപ്പ്‌ സ്റ്റാൻഡിങ്‌ കൗൺസിലായ അഡ്വ. നവനീത്‌ എൻ നാഥിന്റെ ജാമ്യഹർജി എറണാകുളം അഡീഷണൽ സെഷൻസ്‌ കോടതി നേരത്തെ തള്ളിയിരുന്നു.ഇതിനെതിരെയാണ് നവനീത് ഹൈക്കോതി സിംഗിള്‍ ‍ബെഞ്ചിനെ സമീപിച്ചത്. 

ജാമ്യ ഹര്‍ജി പരിഗണിച്ച കോടതി വിവാഹിതരാകാതെയും സ്ത്രീയും പുരുഷനും ഒന്നിച്ച് ജീവിക്കുന്ന കാലമാണിതെന്നും ഇപ്പോഴത്തെ തലമുറയുടെ കാഴ്ചപ്പാട് തന്നെ വ്യത്യസ്തമാണെന്നും വിലയിരുത്തി. സ്നേഹ ബന്ധത്തിൽ ഭിന്നതയുണ്ടാകുമ്പോൾ ഒരാൾ ഉയര്‍ത്തുന്ന ആരോപണങ്ങൾ മറ്റേയാൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിരീക്ഷിച്ചു. ബന്ധം തുടരാൻ ഒരാൾ ആഗ്രഹിക്കുകയും മറ്റേയാൾ അത് അവസാനിപ്പിക്കാൻ ഉദ്ദേശിക്കുകയും ചെയ്യുമ്പോഴാണ് ആരോപണത്തിലേക്കും കേസിലേക്കും വഴിമാറുന്നതെന്നും കോടതി വാക്കാൽ ചൂണ്ടിക്കാട്ടി. ഇത്തരം ആരോപണങ്ങളുണ്ടാകുമ്പോൾ അത് വാഗ്ദാന ലംഘനം മാത്രമായാണ് കാണേണ്ടത്. ബലാൽസംഗമായല്ലെന്നും കോടതി നിരീക്ഷിച്ചു.ബിജെപിയുടെ അഭിഭാഷകസംഘടനയായ അഭിഭാഷക പരിഷത്ത്‌ ജില്ലാ സമിതി അംഗമാണ്‌ നവനീത്

Exit mobile version