Site icon Fourteen Kerala – 14 Kerala News

പോക്സോ കേസിൽ പത്ത് ദിവസം കൊണ്ട് കുറ്റപത്രം സമർപ്പിച്ച് തൃശ്ശൂർ സിറ്റി പൊലീസ്

തൃശ്ശൂർ: പട്ടിക ജാതിക്കാരിയായ വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ റെക്കോഡ് വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് തൃശൂര്‍ സിറ്റി പൊലീസ്.കേസെടുത്ത് പത്തു ദിവസത്തിനുള്ളിലാണ് പോക്സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

ഈ മാസം മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗീകചൂഷണത്തിന് ഇരയാക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത പരാതിയാണ് തൃശൂര്‍ വെസ്റ്റ് പൊലീസിന് മുന്നിലെത്തുന്നത്. ചങ്ങനാശേരി പെരുന്ന വാലംപറമ്പിൽ അഖിലെന്ന ഇരുപത്തിയൊന്നുകാരനായിരുന്നു പ്രതി. അഞ്ചാം തീയതി പൊലീസ് പ്രതിയ അറസ്റ്റ് ചെയ്തു. 

പോക്സോ, പട്ടികജാതി വിഭാഗങ്ങള്‍ക്കുനേരെയുള്ള അതിക്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയതോടെ കേസ് തൃശൂര്‍ എസിപി വി.കെ. രാജുവിന്‍റെ അന്വേഷണ പരിധിയില്‍ വന്നു. ഏഴാം തീയതിയായിരുന്നു കേസ് തൃശൂര്‍ എസിപിയ്ക്ക് കൈമാറിയത്. പത്തുദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കഴിഞ്ഞ വെള്ളിയാഴ്ച മുപ്പത് പേജുള്ള കുറ്റപത്രം തൃശൂര്‍ പോക്സോ കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ ഇരുപത് സാക്ഷികളാണുള്ളത്. പ്രതിയിപ്പോള്‍ വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻ്റിൽ കഴിയുകയാണ്.

Exit mobile version