Site icon Fourteen Kerala – 14 Kerala News

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ സിദ്ദിഖിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ സിദ്ദിഖിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍ ദിലീപിന് നല്‍കാനെന്ന പേരില്‍ നല്‍കിയ കത്തിനെക്കുറിച്ചാണ് സിദ്ദിഖിന്റെ മൊഴിയെടുത്തത്. ദിലീപിന് ഒരു അബദ്ധം പറ്റിയതാണെന്നും പക്ഷേ എന്നും കൂടെ നില്‍ക്കുമെന്നും സിദ്ദിഖ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അഭിമുഖം നല്‍കിയപ്പോള്‍ പറഞ്ഞിരുന്നു. ഇതില്‍ വ്യക്തത വരുത്താന്‍ കൂടിയായിരുന്നു ചോദ്യം ചെയ്യല്‍.

ആലുവ അന്‍വര്‍ ആശുപത്രി ഉടമ ഡോ. ഹൈദരാലിയെയും ചോദ്യം ചെയ്തു. പ്രോസിക്യൂഷന്‍ സാക്ഷിയായ ഹൈദരലി വിചാരണഘട്ടത്തില്‍ കൂറുമാറിയിരുന്നു. ദിലീപിന്റെ സഹോദരീഭര്‍ത്താവ് സുരാജ് സിദ്ദിഖിനെ മൊഴി മാറ്റാന്‍ പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്ത് വന്നിരുന്നു. ഇന്നലെയാണ് ഇരുവരെയും ചോദ്യം ചെയ്തത്.

ദിലീപും സിദ്ദിഖുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പള്‍സര്‍ സുനിയുടേതെന്ന് പറയുന്ന കത്തിലുണ്ടായിരുന്നു. എന്ത് സാഹചര്യത്തിലാണ് ദിലീപിന് ഒരബദ്ധം പറ്റിയെന്ന് നടന്റെ അടുത്ത സുഹൃത്ത് കൂടിയായ സിദ്ദിഖ് പറഞ്ഞത് എന്നും ക്രൈംബ്രാഞ്ച് ചോദിച്ചു. നേരത്തേ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ദിവസം ‘ആക്രമിക്കപ്പെട്ട നടി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ’, എന്ന് ചോദിച്ച് സിദ്ദിഖ് പരിഹസിച്ചത് വലിയ വിവാദമായിരുന്നു.

Exit mobile version