Site icon Fourteen Kerala – 14 Kerala News

കുഴൽമന്ദത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാക്കൾ മരിച്ച സംഭവം; ഡ്രൈവർക്ക് വീഴ്ചയെന്ന് കുറ്റപത്രം

പാലക്കാട്: കുഴൽമന്ദത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കൾ മരിച്ച കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കെഎസ്ആർടിസി ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് ഇതിൽ പറയുന്നത്. ഡ്രൈവർ കുറേക്കൂടി ജാഗ്രത പുലർത്തണമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഡ്രൈവർക്കെതിരെ മനപ്പൂർവമായ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.

കുഴല്‍ മന്ദത്ത് ദേശീയ പാതയില്‍ ഫെബ്രുവരി ഏഴിനാണ് രണ്ടു യുവാക്കളുടെ ജീവനെടുത്ത അപകടമുണ്ടായത്. 304 എ ചുമത്തി കേസെടുത്ത് ബസ് ഡ്രൈവര്‍ ഔസേപ്പിനെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടതിന് പിന്നാലെ തുടരന്വേഷണം ആവശ്യപ്പെട്ട് മരിച്ച യുവാക്കളുടെ  മാതാപിതാക്കള്‍ രംഗത്തെത്തി. മൂന്നു ദൃക്സാക്ഷികൾ നല്‍കിയ മൊഴിയുടെയും സംഭവ സ്ഥലത്തുനിന്നും ലഭിച്ച വീഡിയോ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഐപിസി 304 വകുപ്പ് കൂട്ടിച്ചേര്‍ത്തത്. 

പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ഔസേപ്പിനെതിരെ ചുമത്തിയിരിക്കുന്നത്. പാലക്കാട് ജില്ലാ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ ഡിവൈഎസ്പി എം സുകുമാരന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. ബസ് ഡ്രൈവര്‍ പീച്ചി സ്വദേശി ഔസേപ്പ് ഇപ്പോള്‍ സസ്പന്‍ഷനിലാണ്. ഇയാളുടെ ഡ്രൈവിങ് ലൈസന്‍സ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയിട്ടുമുണ്ട്.

Exit mobile version