Site icon Fourteen Kerala – 14 Kerala News

തിരുവനന്തപുരത്ത് മയക്കുമരുന്ന് വേട്ട; മാലി മയക്കുമരുന്ന് കേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് ഹാഷിഷ് ഓയിൽ പിടികൂടി

തിരുവനന്തപുരം: പേരൂർക്കട ദർശൻ നഗറിലെ വീട്ടിൽ നിന്ന് 320 ഗ്രാം ഹാഷിഷ് ഓയിൽ പൊലീസ് പിടികൂടി. വിദേശത്തേക്ക് മയക്കുമരുന്ന് കടത്തിയ കേസിലെ പ്രതി സിമി സക്കീറിന്റെ വീട്ടിൽ നിന്നാണ് ഹാഷിഷ് ഓയിൽ പിടികൂടിയത്. മാലിയിലേക്ക് ഹാഷിഷ് കടത്തിയതിന് കസ്റ്റംസ് അന്വേഷിക്കുന്ന പ്രതിയാണ് സിമി സക്കീർ. ഇവർ വാടകയ്ക്ക് എടുത്ത വീട്ടിൽ നിന്നാണ് ഹാഷിഷ് ഓയിൽ പിടികൂടിയത്.

ഒന്നര മാസം മുമ്പാണ് മാലിയിലേക്ക് തിരുവനന്തപുരം വിമാനത്താവളം വഴി ഹാഷിഷ് ഓയിൽ കയറ്റി അയക്കുന്നത്. കാർഗോ വഴി അയച്ച മയക്കുമരുന്ന് മാലി പൊലീസ് പിടികൂടിയതോടെയാണ് വിഷയം പുറത്തറിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് കേരള പൊലീസിൽ നിന്ന് നേരത്തെ പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥനടക്കം മൂന്നുപേർ മാലിയിൽ പിടിയിലായിരുന്നു. സിമി സക്കീറാണ് തിരുവനന്തപുരത്ത് നിന്ന് ഹാഷിഷ് ഓയിൽ അയച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഇവരെ ഇതുവരെ പിടികൂടാനായിട്ടില്ല. ഒളിവിലാണെന്ന് കസ്റ്റംസ് വ്യക്തമാക്കിയ പ്രതിയുടെ വീട്ടിൽ നിന്നാണ് ഇപ്പോൾ ഹാഷിഷ് ഓയിൽ പിടികൂടിയത്. ഷാഡോ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പൊലീസിന്റെ നീക്കം. 

Exit mobile version