Site icon Fourteen Kerala – 14 Kerala News

അതിജീവിതയുടെ ഹർജിയിലെ ആവശ്യങ്ങൾ അനുവദിക്കുന്നതിൽ എതിർപ്പില്ലെന്ന് സര്‍ക്കാര്‍

കൊച്ചി.നടിയെ ആക്രമിച്ച കേസില്‍ നിലപാട് ആവര്‍ത്തിച്ച് സംസ്ഥാന സര്‍ക്കാര്‍.  അതിജീവിതക്കൊപ്പമെന്ന് സർക്കാർ ഹൈക്കോടതിയില്‍ വ്യക്തമാക്കി.അതിജീവിതയുടെ  ഹർജിയിലെ ആവശ്യങ്ങൾ അനുവദിക്കുന്നതിൽ എതിർപ്പില്ല.കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന  ആവശ്യത്തിലും അനുകൂല നിലപാടാണുള്ളത്. അതിജീവിത നൽകിയ ഹർജിയിലാണ് സർക്കാരിന്‍റെ  മറുപടി

കോടതി ജീവനക്കാരെ ചോദ്യം ചെയ്യുന്നതിലടക്കം തുടർ നടപടികളുണ്ടാകുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ്  രണ്ട് തവണ യാണ് തുറക്കപ്പെട്ടത്.2018 ജനുവരി 9 നും ,ഡിസംബർ 13 നുമാണ്  മെമ്മറി കാർഡ് ആക്സസ് ചെയ്തിരിക്കുന്നത്.ഇക്കാര്യം സ്ഥിരീകരിക്കുന്ന  തിരുവനന്തപുരം എഫ്.എസ്.എൽ ഡയറക്ടറുടെ റിപ്പോർട്ടും പ്രോ സിക്യൂഷൻ  ഹൈക്കോടതിയിൽ സമർപ്പിച്ചു.

നടിയെ ബലാത്സംഗം ചെയ്ത ദൃശ്യങ്ങൾ ചോർന്നത് തെളിയിക്കാൻ ദൃശ്യങ്ങളുടെ ശബ്ദരേഖ ഫൊറൻസിക് ലാബിൽ നിന്ന് വിളിച്ച് വരുത്തണമെന്ന് വിചാരണ കോടതിയിൽ പ്രോസിക്യൂഷൻ. അനൂപിന്‍റെ ഫോണിൽ നിന്ന് ലഭിച്ച തെളിവുകളുമായി ഒത്തുനോക്കിയാൽ ഇക്കാര്യം വ്യക്തമാകും. ഇതിനിടെ കേസിൽ തുടരന്വേഷണത്തിന് സാവകാശം തേടി ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കേസിലെ എട്ടാം പ്രതിയായ ദിലീപിന്‍റെ കൈവശമുണ്ടെന്ന് തെളിയിക്കാനാണ് ഫൊറൻസിക് ലാബിലെ ദൃശ്യങ്ങളുടെ ശബ്ദരേഖ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ അപേക്ഷ നൽകിയത്.

ദിലീപിന്‍റെ അനിയൻ അനൂപിന്‍റെ മൊബൈൽ ഫോണുകളുടെ സൈബർ പരിശോധനയിലാണ് തെളിവ് ലഭിച്ചത്. നടിയെ ബലാത്സംഗ് ചെയ്യുന്ന ദൃശ്യങ്ങളുടെ സീൻ ബൈ സീനായി രേഖപ്പെടുത്തിയ വിവരണം ഫോണിലുണ്ടായിരുന്നു. ദൃശ്യങ്ങൾ കയ്യിലില്ലാത്ത ഒരാൾക്ക് ഇത്തരത്തിൽ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താൻ ആകില്ല. 

അനൂപിനെ ചോദ്യം ചെയ്തപ്പോൾ അഭിഭാഷകരുടെ ഓഫീസിൽ നിന്ന് ഫോട്ടോകൾ കണ്ട് രേഖപ്പെടുത്തി എന്നായിരുന്നു മൊഴി. ഇത് വ്യാജമെന്ന് തെളിയിക്കാൻ ഫൊറൻസിക് ലാബിലെ ശബ്ദരേഖയും ഫോണിലെ തെളിവും ചേർത്ത് വച്ച് പരിശോധിക്കണമെന്ന നിലപാടിയിലാണ് പ്രോസിക്യൂഷൻ.

ഇതിനിടെ കേസിൽ അന്വേഷണം തുടരാൻ മൂന്നുമാസം സാവകാശം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സീൽഡ് കവറിൽ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. വിചാരണ കോടതിയിലെ കേസ് വ്യഴാഴ്ചത്തേക്ക് മാറ്റി. ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയും ഇതിനൊപ്പം പരിഗണിക്കും.

Exit mobile version