Site icon Fourteen Kerala – 14 Kerala News

ബലാത്സംഗ കേസിൽ നടൻ വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി, വിജയ് ബാബു നാളെ തിരിച്ചെത്തും

കൊച്ചി: നടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് അടുത്ത തവണ പരിഗണിക്കുന്ന വരെയാണ് അറസ്റ്റ് തടഞ്ഞത്. വിദേശത്ത് നിന്ന് വിജയ് ബാബു എത്തിയാൽ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് പാടില്ലെന്ന് കോടതി നിർദേശിച്ചു. അറസ്റ്റിൽ നിന്ന് ഇമിഗ്രേഷൻ വിഭാഗത്തെയും വിലക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ ഉത്തരവ് അതാത് വകുപ്പുകളെ അറിയിക്കണം. നാട്ടിലെത്തിയാൽ ഉടൻ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും കോടതി നിർദേശിച്ചു. കേസ് വീണ്ടും മറ്റന്നാൾ പരിഗണിക്കും. 

നടിയെ ബലാത്സംഗം ചെയ്ത കേസിൽ വിദേശത്തേക്ക് കടന്ന വിജയ് ബാബു നാളെ തിരിച്ചെത്തും. കോടതിയിൽ സമർപ്പിച്ച് രേഖകൾ പ്രകാരം നാളെ രാവിലെ ഒമ്പതരയോടെ കൊച്ചിയിൽ തിരിച്ചെത്തുമെന്ന് വിജയ് ബാബു അറിയിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്യും എന്നുള്ളതിനാലാണ് ഇന്നലെ എത്താതിരുന്നതെന്ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ ഹൈക്കോടതിയെ നടൻ അറിയിച്ചിരുന്നു. പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്. അവിടെ നിന്ന് ജോ‍ർജിയയിലേക്കും പോയിരുന്നു. 

വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസിൽ പൊലീസിനും പ്രോസിക്യൂഷനും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കോടതിയുടെ സംരക്ഷണം ലഭിക്കാൻ വിജയ് ബാബുവിന് അവകാശം ഉണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുറ്റക്കാരനാണെന്ന് തെളിയുന്നത് വരെ വിജയ് ബാബു നിരപരാധിയാണ്. വിജയ് ബാബു ചിലർക്ക് താരമായിരിക്കും. കോടതിക്ക് ഏതൊരു സാധാരണക്കാരനെയും പോലെ മാത്രമാണ് വിജയ് ബാബു. വാട്ട്സ്ആപ്പ് ചാറ്റുകൾ ഒക്കെ പ്രോസിക്യൂഷൻ നോക്കിയിരുന്നോ എന്നും കോടതി ചോദിച്ചു. അതിന്റെ മെറിറ്റിലേക്ക് ഇപ്പോൾ കടക്കുന്നില്ല.  രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ  കേരളത്തിൽ എത്തുകയാണെങ്കിൽ താത്കാലിക സംരക്ഷണം നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് കോടതി പറഞ്ഞു. നാട്ടിലില്ല എന്നതുകൊണ്ട് ജാമ്യാപേക്ഷ സമർപ്പിക്കാനാവില്ല എന്ന് പറയുന്നത് തെറ്റാണെന്നും കോടതി വ്യക്തമാക്കി. .

Exit mobile version