Site icon Fourteen Kerala – 14 Kerala News

എയ്ഡഡ് നിയമനം പിഎസ്സിക്ക് വിടുന്നത് സര്‍ക്കാരിന്റെ ആലോചനയിലില്ല :  മന്ത്രി വി ശിവൻകുട്ടി 

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ നിയമനം പിഎസ്സിക്ക് വിടുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ആലോചനയിലില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. എയ്ഡഡ് നിയമനവുമായി ബന്ധപ്പെട്ട് എകെ ബാലൻ നടത്തിയ പ്രസ്താവന വിവാദമായതോടെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ‘നിലവിൽ  എയ്ഡഡ് സ്കൂളുകളിലെ നിയമനം പിഎസ്സിക്ക് വിടുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ആലോചനയിലില്ല. സ്കൂളുകളിൽ പിടിഎ നടത്തുന്ന താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സേഞ്ചിൽ റിപ്പോർട്ട് ചെയ്യണം. യോഗ്യതയുള്ളവരെ  എംപ്ലോയ്മെന്റുകൾ വഴി നിയമിക്കുമ്പോൾ പിടി എ നിയമിച്ച വരെ ഒഴിവാക്കുമെന്നും ശിവൻ കുട്ടി വിശദീകരിച്ചു. മണക്കാട് ടിടിഐയിൽ കെഎസ്ആർടിസി ക്ലാസ് മുറി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനൊപ്പം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എയ്ഡഡ് നിയമനം പിഎസ്സിക്ക് വിടണമെന്ന  സിപിഎം മുതിര്‍ന്ന നേതാവ് എകെ ബാലന്റെ പരാമര്‍ശത്തോടെയാണ് വിഷയം വീണ്ടും ച‍ര്‍ച്ചയായത്. എയ്ഡഡ് നിയമനങ്ങള്‍ പിഎസ്‍സിക്ക് വിടണമെന്നും സാമൂഹ്യ നീതി ഉറപ്പാക്കാന്‍ നിയമനം സര്‍ക്കാര്‍ ഏറ്റെടുത്തേ മതിയാകൂ എന്നുമായിരുന്നു എകെ ബാലന്റെ പ്രസ്താവന. പ്രബല സമുദായങ്ങളുടെ സ്ഥാപനങ്ങളിലൊന്നും പണമില്ലാത്തവര്‍ക്ക് നിയമനം കിട്ടുന്നില്ല. മാനേജ്മെന്‍റുകള്‍ കോഴയായി വാങ്ങുന്ന കോടികള്‍ എങ്ങോട്ട് പോകുന്നുവെന്നറിയില്ലെന്നടക്കം ബാലൻ തുറന്നടിച്ചത് രാഷ്ട്രീയ ചര്‍ച്ചയായി. എൻഎസ് എസും സഭകളുമടക്കം പ്രതിഷേധ സ്വരമുയര്‍ത്തിയതോടെ മലക്കം മറിഞ്ഞ സിപിഎം, എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പിഎസ്സിക്ക് വിടാൻ ഉദ്ദേശിക്കുന്നില്ലെന്ന് പിന്നാലെ തിരുത്തി. വിഷയത്തിൽ എല്ലാ വശങ്ങളും പരിശോധിച്ച് മാത്രം തീരുമാനമെടുക്കും. ഇപ്പോള്‍ സിപിഎമ്മോ, മുന്നണിയോ ഇക്കാര്യം ആലോചിച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകകൃഷ്ണനും വ്യക്തമാക്കുന്നു

Exit mobile version