Site icon Fourteen Kerala – 14 Kerala News

ഉച്ചയ്ക്ക് ചോറ്, സാമ്പാര്‍, അവിയല്‍, തൈര്, രാത്രി ചപ്പാത്തിയും കറിയും; പിസി ജോര്‍ജിന് ജയില്‍ ഭക്ഷണം

തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗത്തിന്‍റെ പേരില്‍ കോടതി റിമാന്‍ഡ് ചെയ്ത പി.സി.ജോര്‍ജ് പൂജപ്പുര ജയിലിലെ പ്രത്യേക സെല്ലിലാണ് കഴിയുന്നത്.  ഇന്നലെ വൈകുന്നേരത്തോടെയാണ് അദ്ദേഹത്തെ സെന്‍ട്രല്‍ ജയിലിലെ പ്രത്യേക സെല്ലിലേക്ക് പിസി ജോര്‍ജിനെ മാറ്റിയത്. ആരോഗ്യ കാരണങ്ങളാണ് ഈ മാറ്റം. മറ്റു തടവുകാര്‍ക്കു നല്‍കുന്ന ഭക്ഷണം തന്നെയാണ് പി.സി.ജോര്‍ജിനും നല്‍കിയത്.

ഇന്നലെ രാവിലെ 10 മണിയോടെ റിമാന്‍ഡു ചെയ്ത പി.സി.ജോര്‍ജിനെ ആദ്യം ജില്ലാ ജയിലിലാണ് എത്തിയത്. മറ്റു തടവുകാര്‍ക്കൊപ്പം അഡ്മിഷന്‍ സെല്ലിലാക്കിയ ജോര്‍ജിനെ നിരീക്ഷിക്കാന്‍ പൊലീസുകാരേയും ചുമതലപ്പെടുത്തിയിരുന്നു. 

ഉച്ചയ്ക്ക് ജയില്‍ ഭക്ഷണമാണ് നല്‍കിയത്. ചോറ്, സാമ്പാര്‍, അവിയല്‍, തൈര് എന്നിവയായിരുന്നു ജയിലിലെ ഉച്ചഭക്ഷണം. വൈകിട്ടു ചായയും നല്‍കിയശേഷമാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. അവിടെ മെഡിക്കല്‍ സെല്ലിലേക്ക് മാറ്റി.

ആശുപത്രി,ബെഡ്, കസേര, ഡസ്ക് എന്നീ സൗകര്യങ്ങള്‍ ആശുപത്രി സെല്ലില്‍ ലഭിക്കും. മെഡിക്കല്‍ ഓഫിസര്‍ അദ്ദേഹത്തെ പരിശോധിച്ചു. ആരോഗ്യത്തില്‍ പ്രത്യേക പ്രശ്നമില്ലെന്നും ജോര്‍ജിനെ ഡോക്ടര്‍ അറിയിച്ചു. മാത്രമല്ല ഉറങ്ങുമ്പോള്‍ ശ്വാസ തടസം ഉണ്ടാകാതിരിക്കുന്നതിനുള്ള  ഓക്സിജന്‍ മാസ്ക് ഉപയോഗിക്കാന്‍ ജോര്‍ജിനു അനുമതി നല്‍കി.  വൈകുന്നേരം ചപ്പാത്തിയും വെജിറ്റബിള്‍ കറിയുമാണ് നല്‍കിയത്. വായനയ്ക്കായി ജോര്‍ജിന് മാഗസിനുകള്‍ നല്‍കിയിട്ടുണ്ട്. 

അതേ സമയം വിദ്വേഷപ്രസംഗ കേസിൽ ജയിലിൽ കഴിയുന്ന പി സി ജോർജ് നൽകിയ ജാമ്യ ഹർജി അടക്കം മൂന്ന് ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം കിഴക്കേക്കോട്ടെ കേസില്‍ ജാമ്യം റദ്ദാക്കിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ റിവിഷൻ ഹർജിയാണ് ആദ്യം പരിഗണിക്കുക. രാവിലെ പത്തേകാലിന് ജസ്റ്റിസ് സിയാദ് റഹ്മാനാണ് കേസ് പരിഗണിക്കുന്നത്. ഇതേ കേസിൽ പി സി ജോർജിന്റെ ജാമ്യാപേക്ഷയും  വെണ്ണല കേസിലെ മുൻക്കൂർ ജാമ്യ ഹർജിയും  മറ്റൊരു ബഞ്ച് ഉച്ചയ്ക്ക് പരിഗണിക്കും.

Exit mobile version