Site icon Fourteen Kerala – 14 Kerala News

എത്യോപ്യയിലേക്ക് ജോലി വാ​ഗ്ദാനം ചെയ്ത് പറ്റിപ്പ് ; 24 പേരിൽ നിന്നായി 80000രൂപ വീതം ഏജന്റ് പറ്റിച്ചെടുത്തു

തൃശൂർ: എത്യോപ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പറ്റിച്ചതായി പരാതി. തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 24 പേരെയാണ് പറ്റിച്ചത്. വ്യാജ വിസയും ടിക്കറ്റും അയച്ചു നല്‍കി ഒരാളില്‍ നിന്നും വാങ്ങിയത് എണ്‍പതിനായിരം രൂപ. നെടുന്പാശേരിയില്‍ വിമാനം കയറാനെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം ഉദ്യോഗാര്‍ഥികളറിഞ്ഞത്. തൃശൂര്‍ റൂറല്‍ പൊലീസ് മേധാവിക്ക്പരാതി നല്‍കി കാത്തിരിക്കുകയാണ് ഉദ്യോഗാര്‍ഥികള്

ഒരുമാസം മുന്പ് എത്യോപ്യയിലേക്ക് ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന ഓണ്‍ലൈന്‍ പരസ്യം കണ്ടാണ് ഷംഷു ദില്ലിയിലുള്ള എയര്‍ ലിങ് എന്ന ഏജന്‍സിയെ വിളിക്കുന്നത്. എണ്‍പതിനായിരം രൂപയ്ക്ക് എത്യോപ്യയില്‍ ഡ്രൈവര്‍, പെയിന്‍റര്‍ ജോലിക്ക് കയറ്റി അയക്കാമെന്നായിരുന്നു മലയാളിയായ ഷെമീന്‍ ഷെയ്ക്ക് എന്ന് പരിചയപ്പെടുത്തിയാള്‍ പറഞ്ഞത്. അന്പതിനായിരം രൂപ അഡ്വാന്‍സ് നല്‍കിയപ്പോള്‍ വിസയെന്ന് പറഞ്ഞ് ഒരു പേപ്പര്‍ അയച്ചു നല്‍കി. കഴിഞ്ഞയാഴ്ച ടിക്കറ്റിന്‍റെ കൊപ്പിയും അയച്ചു നല്‍കിയതോടെ ബാക്കി തുകയും നല്‍കി. നെടുന്പാശേരി വിമാനത്താവളത്തില്‍ നിന്ന് ദില്ലിയിലേക്കും അവിടെ നിന്ന് മുംബൈയിലേക്കും പിന്നീട് എത്യോപ്യയിലേക്കുമുള്ള ടിക്കറ്റിന്‍റെ കോപ്പിയാണ് നല്‍കിയത്. വിമാനത്താവളത്തിലെത്തിയപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. ഷംഷുവിനെപ്പോലെ 24 പേരാണ് കബളിപ്പിക്കപ്പെട്ടത്.

മടങ്ങി നാട്ടിലെത്തി, തൃശൂര്‍ റൂറല്‍ എസ്പിയ്ക്ക് പരാതിയും നല്‍കി. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഏജന്‍റിന്‍റെ ഫോണ് സ്വിച്ചോഫാണ്. ദില്ലിയിലെ ഓഫീസ് രണ്ടു ദിവസം മുന്പ് പൂട്ടിപ്പോയിരുന്നു. ഉദ്യോഗാര്‍ഥികളെ വിശ്വസിപ്പിക്കുന്നതരത്തില്‍ വിസയുടെ കോപ്പിയും ടിക്കറ്റും തയാറാക്കിയതെങ്ങനെയെന്ന് അന്വേഷണത്തിലേ വ്യക്തമാവൂ എന്ന് പൊലീസ് അറിയിച്ചു

Exit mobile version