Site icon Fourteen Kerala – 14 Kerala News

വെള്ളത്തിലൂടെ ബസ് ഓടിച്ച് സസ്പൻഷനിലായ ഡ്രൈവറെ കെഎസ്ആർടിസി തിരിച്ചെടുത്തു

വെള്ളത്തിലൂടെ ബസ് ഓടിച്ച് സസ്പൻഷനിലായ കെഎസ്ആർടിസി ബസ് ഡ്രൈവറെ തിരിച്ചെടുത്തു. ഈരാറ്റുപേട്ട ഡിപ്പോയിലെ എസ് ജയദീപാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. അച്ചടക്ക നടപടി നിലനിർത്തിക്കൊണ്ട് ഇയാൾക്ക് ഗുരുവായൂരിലേക്ക് മാറ്റം കൊടുത്തു. കഴിഞ്ഞ ഒക്ടോബറിൽ വെള്ളത്തിലൂടെ അപകടകരമായ രീതിയിൽ ബസ് ഓടിച്ചതിനായിരുന്നു ഇയാളെ സസ്പൻഡ് ചെയ്തത്.

ബസ് വെള്ളക്കെട്ടിൽ ഇറക്കിയ സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തിരുന്നു. പൊതുമുതൽ നശിപ്പിച്ചതിനാണ് ഈരാറ്റുപേട്ട പൊലീസ് ജയദീപിനെതിരെ കേസ് എടുത്തത്. സംഭവം കെഎസ്ആർടിസിക്ക് 5.30 ലക്ഷം രൂപ നഷ്ട്ടമുണ്ടാക്കി എന്ന് എഫ്ഐആറിൽ പറയുന്നു.

കനത്ത മഴയെത്തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടിലാണ് ജയദീപ് ബസ് ഓടിച്ചിറക്കിയത്. യാത്രക്കാരുടെ ജീവന് ഭീഷണിയായതും വാഹനത്തിന് തകരാർ സംഭവിച്ചതും ചൂണ്ടിക്കാട്ടിയാണ് സസ്പെൻഡ് ചെയ്തത്. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തിൽ മുങ്ങിയത്. ഇവിടെ ഒരാൾ പൊക്കത്തോളം വെള്ളമാണ് ഉണ്ടായിരുന്നത്. ബസിൽ ഉണ്ടായിരുന്നവരെ പ്രദേശവാസികൾ ചേർന്നാണ് പുറത്തിറക്കിയത്.

Exit mobile version