Site icon Fourteen Kerala – 14 Kerala News

സില്‍വര്‍ ലൈനില്‍ മറുപടി പറയാന്‍ കേന്ദ്രവും ബാധ്യസ്ഥര്‍; നാല് കാര്യങ്ങളില്‍ വ്യക്തത ആവശ്യപ്പെട്ട് ഹൈക്കോടതി

സില്‍വര്‍ ലൈന്‍ വിഷയത്തില്‍ മറുപടി പറയാന്‍ കേന്ദ്രസര്‍ക്കാരും ബാധ്യസ്ഥരെന്ന് ഹൈക്കോടതി. സാമൂഹികാഘാത പഠനത്തിന് കേന്ദ്രാനുമതി ഉണ്ടോയെന്ന് മറുപടി അറിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. സില്‍വര്‍ ലൈന്‍ വിഷയത്തില്‍ വ്യക്തത വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

നാല് കാര്യങ്ങളിലാണ് ഹൈക്കോടതി വ്യക്തത ആവശ്യപ്പെട്ടിരിക്കുന്നത്. ജനങ്ങള്‍ക്ക് മുന്‍കൂര്‍ നോട്ടിസ് നല്‍കിയ ശേഷമാണോ ഉദ്യോഗസ്ഥര്‍ അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത്? സാമൂഹിക ആഘാത പഠനം നടത്താന്‍ അനുമതിയുണ്ടോ? സ്ഥാപിക്കുന്ന കല്ലുകളുടെ വലുപ്പം നിയമാനുസൃതമാണോ? പുതുച്ചേരിയിലൂടെ റെയില്‍ പോകുന്നുണ്ടോയെന്ന് അറിയിക്കണം, എന്നിവയിലാണ് വ്യക്തച വരുത്തേണ്ടത്.

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ നേരത്തെയും ഹൈക്കോടതി കേന്ദ്രത്തിന് നേരെ വിമര്‍ശനമുന്നയിച്ചിരുന്നു. സര്‍വേ നടപടികള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പദ്ധതിയില്‍ 49 ശതമാനം ഓഹരി പങ്കാളിത്തമുള്ള കേന്ദ്ര സര്‍ക്കാര്‍ സര്‍വേ സംബന്ധിച്ച് വ്യക്തത വരുത്തണം. കേന്ദ്രത്തിന്റെ മൗനം ആശ്ചര്യപ്പെടുത്തുന്നു എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

സര്‍വേ നടത്താനാവില്ലെന്ന് സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പറയുന്നില്ല. സില്‍വര്‍ ലൈനായി ഈ ഘട്ടത്തില്‍ ഭൂമി ഏറ്റെടുക്കുമെന്ന ആശങ്ക വേണ്ടെന്നും ഹൈക്കോടതി പറഞ്ഞു. സുപ്രിം കോടതിയും സാമൂഹികാഘാത പഠനത്തിന് അനുമതി നല്‍കിയിട്ടുണ്ട് എന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Exit mobile version