Site icon Fourteen Kerala – 14 Kerala News

ദിലീപിന് നിർണായക ദിനം; പൊലീസ് പീഡിപ്പിക്കുന്നുവെന്ന് താരം; തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷൻ, വാദം

കൊച്ചി: വധഗൂഢാലോചനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും.
കഴിഞ്ഞ ദിവസം വാദം നടക്കവെ വെറും വാക്ക് പറഞ്ഞത് ഗൂഢാലോചന ആകുമോ എന്നതടക്കമുള്ള ചില ചോദ്യങ്ങൾ ജസ്റ്റിസ് സിയാദ് റഹ്മാൻ ഉന്നയിച്ചിരുന്നു. എന്നാൽ, ദിലീപിനെതിരെ കൃത്യമായി തെളിവുകളുണ്ടെന്നും ബാലചന്ദ്ര കുമാറിന്റെ മൊഴിയടക്കം ഇക്കാര്യം സ്ഥിരീകരിക്കുന്നതാണെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.

വധഗൂഢാലോചനക്കേസിന്റെ പേരിൽ പൊലീസ് തന്നെ പീഡിപ്പിക്കുന്നുവെന്നാണ് ദിലീപിന്റെ  വാദം. മാത്രവുമല്ലാ, കേസിന്റെ പേരിൽ പല തവണ തന്റെ വീട്ടിൽ റെയ്ഡ് നടന്നുവെന്നും കുടുംബാംഗങ്ങളെയടക്കം പ്രതികളാക്കി ക്രൈംബ്രാഞ്ച് കള്ളക്കഥകൾ മെനയുകയാണെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇന്നലെ നടന്ന വാദത്തിൽ ഗൂഢാലോചനയുടെ അടിസ്ഥാനത്തിൽ ഒരു കുറ്റകൃത്യം ചെയ്യേണ്ടേയെന്നും കോടതി ചോദിച്ചു. ദിലീപ് പറഞ്ഞത് വെറും വാക്കല്ലെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി.

വധഗൂഢാലോചനയ്ക്ക് തെളിവുകളുണ്ട്. സംവിധായകൻ ബാലചന്ദ്രകുമാർ ഓഡിയോകളും തെളിവുകളും കൈമാറിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. അങ്ങനെയെങ്കിൽ കേസിൽ ബാലചന്ദ്രകുമാർ എന്തുകൊണ്ട് ഫസ്റ്റ് ഇൻഫോർമർ ആയില്ലെന്ന് കോടതി ചോദിച്ചു. കേസിന്റെ പേരിൽ തന്നെ പീഡിപ്പിക്കുകയാണെന്ന് ദിലീപ് കോടതിയിൽ ആരോപിച്ചു.

തനിക്കെതിരെ പ്രഥമ ദൃഷ്ട്യ തെളിവുകളില്ലെന്ന് ഹൈക്കോടതി മുൻകൂർ ജാമ്യ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ സംഘം തന്നെയും കുടുംബത്തെയും കൂട്ടത്തോടെ പ്രതിയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ 87 വയസ്സുള്ള അമ്മയുടെ മുറിയിൽ പോലും പരിശോധനയുടെ പേരിൽ പൊലീസ് കയറിയിറങ്ങിയെന്ന് ദിലീപ് കോടതിയിൽ പറഞ്ഞു. വീട്ടിൽ അന്വേഷണ ഉദ്യോഗസ്ഥർ നിരന്തരം റെയ്ഡ് നടത്തുകയാണെന്നും ദിലീപ് പരാതിപ്പെട്ടു.

Exit mobile version