Site icon Fourteen Kerala – 14 Kerala News

ബസ് ചാര്‍ജ് വര്‍ധനവ് അപര്യാപ്തം; കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ പ്രതിഷേധം തുടരുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

പ്രൈവറ്റ് ബസ് മേഖലയെ മുന്നോട്ടുകൊണ്ടുപോകാന്‍ ഒട്ടും പര്യാപ്തമായ നിരക്ക് വര്‍ധനവല്ലെന്ന് എല്‍ഡിഎഫ് പ്രഖ്യാപിച്ചതെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി ടി ഗോപിനാഥ്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു തീരുമാനമുണ്ടാകുമെന്ന് കരുതുന്നില്ല. സര്‍ക്കാര്‍ തീരുമാനം അറിയിച്ചാല്‍ അപ്പോള്‍ പ്രതികരിക്കാം. ബസുടമകള്‍ ചര്‍ച്ച ചെയ്ത് തുടര്‍നടപടികള്‍ ആലോചിക്കുമെന്നും മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുന്നുവെന്നും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി പ്രതികരിച്ചു.

’72 രൂപ ഡീസല്‍ വിലയുള്ളപ്പോഴാണ് മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന നിര്‍ദേശം വന്നത്. 30 കൊല്ലം മുമ്പത്തെ കാര്യം ഇന്ന് പ്രസക്തി നല്‍കി പറയാകാനാകില്ല. അന്നത്തെ വിദ്യാര്‍ത്ഥികളുടെ എണ്ണവും ഇന്ന് ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും നോക്കണം. ഇന്ന് സ്വകാര്യ ബസുകളില്‍ 70ശതമാനം യാത്ര ചെയ്യുന്നത് വിദ്യാര്‍ത്ഥികളാണ്. ഈ നിരക്കില്‍ വ്യവസായം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ല. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്കില്‍ കാലോചിതമായ മാറ്റം വരുത്താതെ സ്വകാര്യ ബസ് മേഖല മുന്നോട്ടുകൊണ്ടുപോകാനാകില്ല എന്നും ടി ഗോപിനാഥ് പറഞ്ഞു.

സംസ്ഥാനത്ത് പ്രൈവറ്റ് ബസ് ചാര്‍ജ് വര്‍ധനവിന് എല്‍ഡിഎഫ് അംഗീകാരം നല്‍കിയതോടെ മിനിമം ചാര്‍ജ് 8 രൂപയില്‍ നന്ന് 10 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്കില്‍ മാറ്റമില്ല. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നുള്ള ബസുടമകളുടെ ആവശ്യം തള്ളിക്കൊണ്ടാണ് എല്‍ഡിഎഫ് യോഗത്തിന്റെ തീരുമാനം.

മിനിമം നിരക്ക് 12 രൂപയാക്കണം, കിലോമീറ്ററിന് ഒരു രൂപ പത്തു പൈസ വര്‍ധിപ്പിക്കണം, വിദ്യാര്‍ത്ഥികളുടെ നിരക്ക് 6 രൂപയാക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ബസ് ഉടമകള്‍ സമരം നടത്തിയത്. നിരക്ക് വര്‍ധന ഉടന്‍ നടപ്പാക്കുമെന്ന സര്‍ക്കാര്‍ ഉറപ്പില്‍ സ്വകാര്യ ബസ് ഉടമകള്‍ സമരം പിന്‍വലിക്കുകയായിരുന്നു.

Exit mobile version