Site icon Fourteen Kerala – 14 Kerala News

നിര്‍മാണ മേഖലയ്ക്ക് തിരിച്ചടി; സിമന്റ് വില കുതിക്കുന്നു

മൂന്ന് മാസത്തിനുശേഷം സിമന്റ് വില കുത്തനെ ഉയര്‍ത്തി കമ്പനികള്‍. ബ്രോക്കറേജ് റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്തെ സിമന്റ് വില 10 ശതമാനത്തോളമാണ് ഉയര്‍ന്നിരിക്കുന്നത്. 50 കിലോ സിമന്റ് ബാഗിന്റെ വില 395 രൂപയായി. കഴിഞ്ഞ പാദത്ത അപേക്ഷിച്ച് മാര്‍ച്ച് മുതല്‍ സിമന്റ് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധിച്ച പശ്ചാത്തലത്തിന് സിമന്റിന് ഡിമാന്റും വിലയും ഉയരുന്നത്. നവംബറില്‍ 50 കിലോ സിമന്റ് ചാക്കിന് 385 രൂപയായിരുന്നു.

മാര്‍ച്ച് പാദത്തില്‍ സിമന്റിന് ആവശ്യക്കാര്‍ ഏറിയതിനാല്‍ ഓഹരി വിപണിയില്‍ സിമന്റ് കമ്പനികള്‍ നേട്ടം കൊയ്യുന്നുണ്ട്. ജൂണ്‍ പാദത്തിലും സിമന്റ് ഓഹരികള്‍ കുതിക്കുമെന്നാണ് പൊതുവായ വിലയിരുത്തല്‍.

അസംസ്‌കൃത വസ്തുക്കളായ കല്‍ക്കരി, പെറ്റ്‌കോക്ക് എന്നിവയുടെ വില കുത്തനെ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പിടിച്ചുനില്‍ക്കാന്‍ സിമന്റ് കമ്പനികള്‍ വില വര്‍ധിപ്പിക്കുന്നത്. അസംസ്‌കൃത വസ്തുക്കളുടെ വിലയില്‍ 24 മുതല്‍ 40 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. ഇത് സിമന്റ് കമ്പനികളെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. പുതുക്കിയ നിരക്കുകള്‍ സിമന്റ് കമ്പനികള്‍ക്ക് മാര്‍ജിന്‍ റിലീഫ് നല്‍കുന്നുണ്ടെങ്കിലും വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മാണ മേഖലയ്ക്ക് തിരിച്ചടിയാകുകയാണ്.

Exit mobile version