Site icon Fourteen Kerala – 14 Kerala News

രാജ്യസഭാ സീറ്റ്; ‘ശ്രീനിവാസൻ കൃഷ്ണന്റെ പേരില്ല’; സ്ഥാനാർത്ഥി പട്ടിക ഹൈക്കമാൻഡിന് കൈമാറി കെപിസിസി

രാജ്യസഭാ സീറ്റ് സ്ഥാനാർത്ഥി പട്ടികയിൽ തീരുമാനം ഹൈക്കമാൻഡിന് കൈമാറി കെപിസിസി. ഹൈക്കമാൻഡ് പാനലിനാണ് കെപിസിസി പട്ടിക സമർപ്പിച്ചത്. സ്‌ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും കെപിസിസി വ്യക്തമാക്കി. കെപിസിസി ഹൈക്കമാൻഡിന് കൈമാറിയ പട്ടികയിൽ ശ്രീനിവാസൻ കൃഷ്ണന്റെ പേരില്ല. എം ലിജു, സതീശൻ പാച്ചേനി, ജെബി മേത്തർ എന്നിവർ ഉൾപ്പെടെ അഞ്ച് പേരാണ് പട്ടികയിലുള്ളത്.

കൂടാതെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്ന സാഹചര്യത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വാര്‍ത്താസമ്മേളനം റദ്ദ് ചെയ്തു. ഒരു ഡസനിലേറെ പേരുകള്‍ പട്ടികയില്‍ ഇടംനേടിയതോടെ ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി തിങ്കളാഴ്ചയാണ്. ഇക്കാര്യം കണക്കിലെടുത്ത് ഇന്ന് തന്നെ സ്ഥാനാര്‍ത്ഥിയുടെ പേര് പ്രഖ്യാപിക്കുമെന്ന് കെപിസിസി നേതൃത്വം അറിയിച്ചിരുന്നു.

പരാജയപ്പെട്ടവര്‍ക്ക് സീറ്റ് നല്‍കരുതെന്ന ആവശ്യം കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ ഉയര്‍ന്നിരുന്നു. തുടര്‍ച്ചയായി പരാജയപ്പെട്ടവര്‍ക്ക് അവസരം നല്‍കരുതെന്നാണ് ഒരുവിഭാഗം നേതാക്കളുടെ പ്രധാന നിര്‍ദേശം. പരാജയപ്പെട്ടവരെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിന് കെ മുരളീധരന്‍ കത്തയച്ചു.

അതേസമയം, യുവാക്കളെ തന്നെ പരിഗണിക്കണമെന്നാണ് പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചത് എന്നാണ് ഇന്നലെ കെ സുധാകരന്‍ പറഞ്ഞത്. സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് മാനദണ്ഡങ്ങളൊന്നും നിശ്ചയിച്ചിട്ടില്ല. ചര്‍ച്ച ചെയ്ത് തന്നെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും. ഹൈക്കമാന്‍ഡ് ആരുടെയും പേര് നിര്‍ദേശിച്ചിട്ടില്ലെന്നും സുധാകരന്‍ ഇന്നലെ പറഞ്ഞിരുന്നു.

Exit mobile version