Site icon Fourteen Kerala – 14 Kerala News

യുക്രൈനില്‍ രണ്ട് നഗരങ്ങളില്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

മോസ്‌കോ: യുക്രൈനില്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. യുദ്ധം ആരംഭിച്ച് പത്താം ദിവസമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതെന്നും ഒഴിപ്പിക്കാന്‍ തങ്ങള്‍ തന്നെ മുന്‍കൈ എടുക്കുമെന്നും റഷ്യ വ്യക്തമാക്കി.

ഇന്ന്, മാര്‍ച്ച് 5 ന് മോസ്‌കോ സമയം രാവിലെ 10 മണിക്ക്, റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും മരിയുപോളില്‍ നിന്നും വോള്‍നോവഹയില്‍ നിന്നും ജനങ്ങള്‍ക്ക് പുറത്തുകടക്കുന്നതിന് മാനുഷിക ഇടനാഴികള്‍ തുറക്കുകയും ചെയ്യുന്നു’ റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനായി റഷ്യയുടെ മേല്‍ ലോകരാജ്യങ്ങളുടെയും ഐക്യരാഷ്ട്ര സഭയുടെയും വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ പൗരന്‍മാരെ ഒഴിപ്പിക്കാന്‍ മാത്രമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെന്നും ഇത് ഒന്നിന്റെയും അവസാനമല്ലെന്നുമാണ് റഷ്യന്‍ പക്ഷത്തിന്റെ നിലപാട്.

ഇന്ത്യന്‍ സമയം ഏകദേശം 12.50 ഓടെ വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്നാണ് വിലയിരുത്തുന്നത്. ഇന്ത്യയും റഷ്യയോട് താല്‍ക്കാലികമായെങ്കിലും വെടിനിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ കാര്‍ഖീവ്,സുമി,കീവ് എന്നിവിടങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാത്തത് മലയാളികളടക്കമുള്ളവരെ പുറത്തെത്തിക്കാന്‍ കഴിയുന്നില്ല എന്നത് ആശങ്കയുണ്ടാക്കുന്നു.

പലയിടങ്ങളിലും കറന്റും വെള്ളവും,ഭക്ഷണവുമില്ലാതെ പ്രയാസപ്പെടുന്നതായി മലയാളി കുട്ടികള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

റഷ്യയില്‍ കൂടുതല്‍ വാര്‍ത്തമാധ്യമങ്ങള്‍ സംപ്രേഷണം നിര്‍ത്തുന്നതായും ഫെയ്സ്ബുക്ക്,ടിറ്റര്‍,ഗൂഗിള്‍ എന്നിവ ലഭ്യമല്ലെന്നുമുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.

Exit mobile version