Site icon Fourteen Kerala – 14 Kerala News

പൊള്ളുന്ന ജീവിതം പുസ്തകമാക്കി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

ജീവിതാനുഭവങ്ങളെ പുസ്തക രൂപത്തിലാക്കി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന അപവാദ പ്രചാരണങ്ങള്‍ക്കുള്ള മറുപടിയായാണ് പുസ്തകം. കേസിലെ പൊലീസ് അട്ടിമറി ആരോപണവും പുസ്തകത്തില്‍ അടിവരയിട്ട് പറയുന്നു. കൈരളി ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ‘വാളയാര്‍ അമ്മ’ എന്ന പേരില്‍ പുറത്തിറങ്ങുന്ന പുസ്തകം നാളെ (വെള്ളിയാഴ്ച) പ്രകാശനം ചെയ്യും.

ഒരു നാടിന്റെയാകെ ഉള്ളുലച്ച വാളയാര്‍ സംഭവത്തിലെ വെളിപ്പെടുത്തലും തന്റെ ജീവിതവും പുസ്തകത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.

‘ഞങ്ങളുടെ ശ്രദ്ധക്കുറവ് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്, ഞങ്ങള്‍ മോശക്കാരായി നടക്കുന്നവരാണ് എന്നെല്ലാം ഞാന്‍ കേള്‍ക്കെ പലരും പറഞ്ഞിട്ടുണ്ട്. ഓരോരുത്തരോട് പോയി വിശദീകരണം നല്‍കാന്‍ കഴിയാത്തതുകൊണ്ടാണ് ഇങ്ങനെയൊരു പുസ്തകമെഴുതുന്നത്. നമ്മളെ കുറിച്ച് മോശമായി പറഞ്ഞവരെക്കൊണ്ട് തിരുത്തി പറയാനുള്ള അവസരമാണിത്.

2017 ജനുവരി 13നാണ് മൂത്ത മകള്‍ മരിക്കുന്നത്. പിന്നേറ്റ് മുതല്‍ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് ചോദിച്ച് പൊലീസ് സ്റ്റേഷനില്‍ കയറിയറങ്ങുകയാണ്. പക്ഷേ അവര്‍ തന്നില്ല. രണ്ടാമത്തെ മകളും മരിച്ചശേഷമാണ് ആ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കയ്യില്‍ കിട്ടുന്നത്. അപ്പോഴാണ് രണ്ടുപേരും പീഡനത്തിനിരയായത് ഞങ്ങളറിയുന്നത്. അവരെ കൊന്നതാണ് എന്നതിനുള്ള ഏറ്റവും വലിയ തെളിവാണത്.

ഇന്നും ഈ കേസ് അന്വേഷണം എവിടെയും എത്തിയിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തരാതിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഇന്നും സര്‍വീസിലിരിക്കുന്നുണ്ട്. എല്ലാവരും ഞങ്ങളെ പെട്ടന്മാരാക്കുകയായിരുന്നു. എനിക്കും ചേട്ടനും എഴുതാനും വായിക്കാനും അറിയില്ലല്ലോ. ഞങ്ങള്‍ക്ക് സംഭവിച്ചത് മറ്റൊരു കുടുംബത്തിന് ഇനി സംഭവിക്കാന്‍ പാടില്ല’. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ട്വന്റിഫോറിനോട് പറഞ്ഞു.

കണ്ണൂര്‍ സ്വദേശി വിനീത അനിലാണ് പുസ്തകം പകര്‍ത്തി എഴുതിയത്. നാളെയാണ് പ്രകാശനം.

Exit mobile version