Site icon Fourteen Kerala – 14 Kerala News

കൊവിഡ് ചികിത്സക്ക് അധികപണം വാങ്ങിയ ആശുപത്രിക്ക് പത്തിരട്ടി തുക പിഴ ചുമത്തി

തിരുവനന്തപുരം: കൊവിഡ് സെല്ലില്‍ നിന്നും സ്വകാര്യാശുപത്രിയിലേക്ക് റഫര്‍ ചെയ്ത രോഗിയില്‍ നിന്നും നിയമവിരുദ്ധമായി  1,42,708  രൂപ ഈടാക്കിയ ആശുപത്രിക്ക് അധികമയി ഈടാക്കിയ തുകയുടെ പത്ത് മടങ്ങ് തുക പിഴ ചുമത്തുന്നതയി ജില്ലാ മെഡിക്കല്‍ ഓഫീസര്‍. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍  അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.  നിയമ നടപടി സ്വീകരിക്കാതിരിക്കാന്‍ മതിയായ കാരണമുണ്ടെങ്കില്‍ 15 ദിവസത്തിനകം അറിയിക്കാന്‍ സ്വകാര്യാശുപത്രിക്ക്  നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.  ജില്ലാ കളക്ടറേറ്റില്‍ നിന്നും റഫര്‍  ചെയ്യുന്ന രോഗിയില്‍ നിന്നും എംപാനല്‍ഡ് ആശുപത്രികള്‍ ചികിത്സാചെലവ് ഈടാക്കാന്‍ പാടില്ലെന്നാണ് വ്യവസ്ഥ.   എന്നാല്‍ 6 ദിവസത്തെ  ചികിത്സക്ക് പോത്തന്‍കോട് ശുശ്രുത ആശുപത്രി 1,42 708  രൂപ ഈടാക്കി. 

വട്ടിയൂര്‍ക്കാവ്  മണ്ണറക്കോണം സ്വദേശി  ബി എച്ച് ഭുവനേന്ദ്രനെയാണ് 2021 മേയ്  12 മുതല്‍ 6 ദിവസം ചികിത്സിച്ചത്.  മകന്‍ ആനന്ദാണ് കമ്മീഷനില്‍ പരാതി നല്‍കിയത്. 142708  രൂപയില്‍ 58695  രൂപ ഇന്‍ഷുറന്‍സില്‍ നിന്നും ഈടാക്കി. 84013 രൂപ രോഗിയില്‍ നിന്നും ഈടാക്കി. ആശുപത്രിയെ  എംപാനല്‍ ചെയ്യാന്‍ മെയ് 14 നാണ് തങ്ങള്‍ അപേക്ഷ നല്‍കിയതെന്നും മേയ് 21 ന് മാത്രമാണ് എംപാനല്‍ ചെയ്ത് കിട്ടിയതെന്നും ആശുപത്രി അധികൃതര്‍  അറിയിച്ചു. എംപാനല്‍  ചെയ്ത് കിട്ടുന്നതിന് മുമ്പ് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പ്രവേശിക്കപ്പെട്ട രോഗിക്ക് ചികിത്സാ  സൗജന്യം നല്‍കാനാവില്ലെന്നാണ് ആശുപത്രി നിലപാടെടുത്തത്. പി പി ഇ കിറ്റിന്  20675 രൂപയും എന്‍ 95 മാസ്‌ക്കിന് 1950  രൂപയും ഈടാക്കിയിരുന്നു. ഇത് സര്‍ക്കാര്‍ ഉത്തരവിന്റെ ലംഘനമാണെന്ന് ഡിഎംഒ അറിയിച്ചു.

Exit mobile version