Site icon Fourteen Kerala – 14 Kerala News

മിലിറ്റോപോള്‍ നഗരം കീഴടക്കി റഷ്യ; സൈന്യം സെന്‍ട്രല്‍ കീവിലേക്ക് അടുക്കുന്നു

റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ മൂന്നാംദിനം യുക്രൈനിലെ മിലിറ്റോപോള്‍ നഗരം കീഴടക്കിയെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം. തന്ത്രപ്രധാന തുറമുഖമായ മരിയോപോളന് തൊട്ടടുത്ത നഗരമാണ് റഷ്യ കീഴടക്കിയത്. റഷ്യന്‍ സേന സെന്‍ട്രല്‍ കീവിലേക്ക് അടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

റഷ്യക്കെതിരായ പോരാട്ടത്തിനിടെ സഖ്യരാജ്യങ്ങൡ നിന്ന് യുക്രൈനിലേക്ക് ആയുധങ്ങള്‍ എത്താന്‍ തുടങ്ങിയെന്ന് പ്രസിഡന്റ് വഌദിമിര്‍ സെലന്‍സ്‌കി അറിയിച്ചു. യുദ്ധ വിരുദ്ധ സഖ്യം പ്രവര്‍ത്തിച്ചുതുടങ്ങി. വിഷയത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി സംസാരിച്ചു. റഷ്യക്കെതിരായ ചെറുത്തുനത്തിന് കൂടുതല്‍ സഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്നും യുക്രൈന്‍ പ്രസിഡന്റ് വ്യക്തമാക്കി.

യുദ്ധത്തില്‍ 3500 റഷ്യന്‍ സൈനികരെ വധിച്ചതായാണ് യുക്രൈന്റെ അവകാശ വാദം. ഇരനൂറിലധികം റഷ്യന്‍ സൈനികരെ തടവിലാക്കി. റഷ്യയുടെ 14 വിമാനങ്ങളും 102 ടാങ്കുകളും എട്ട് ഹെലികോപ്റ്ററുകളും തകര്‍ത്തെന്ന് യുക്രൈന്‍ അറിയിച്ചു.

അതേസമയം യുക്രൈനില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയ ഒഴിപ്പിക്കല്‍ വിമാനങ്ങളില്‍ ഡല്‍ഹി, മുംബൈ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കും. ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങള്‍ മുന്‍കൂട്ടി ലഭ്യമാകാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാന്‍ വേണ്ട നടപടികള്‍ റെസിഡന്റ് കമ്മീഷണറും നോര്‍ക്ക ഉദ്യോഗസ്ഥരും കൈക്കൊള്ളും. കേരളത്തിലെ വിമാനത്താവളങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Exit mobile version