Site icon Fourteen Kerala – 14 Kerala News

‘സില്‍വര്‍ലൈന്‍ അനിവാര്യം’; വികസന വിരോധത്തിനെതിരെ ക്യാമ്പെയിന്‍ സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി സംസ്ഥാനത്തിന് അനിവാര്യമെന്ന് ഡിവൈഎഫ്ഐ. വികസന വിരോധത്തിന് എതിരെ ഡിവൈഎഫ്ഐ ക്യാമ്പെയിന്‍ സംഘടിപ്പിക്കും. സിൽവർലൈനിനെതിരെ പ്രതിഷേധിക്കുന്നവർ സംസ്ഥാനത്തിന്‍റെ വികസനത്തിന് തുരങ്കം വയ്ക്കുന്നവരാണ്. വികസനം മുടക്കാൻ വേണ്ടി മാത്രം മുന്നണികൾ രൂപപ്പെടുകയാണെന്നും ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി.

അതേസമയം തുടർച്ചയായ രണ്ടാം ദിവസവും നിയമസഭയുടെ ചോദ്യോത്തര വേളയിൽ സിൽവർലൈന്‍ പദ്ധതി
സജീവമായി ഉന്നയിക്കപ്പെട്ടു. സിൽവർലൈൻ പദ്ധതി സംസ്ഥാന സർക്കാരിന് നേരിട്ട് ബാധ്യതയാകില്ലെന്ന് ധനമന്ത്രി  കെ എൻ ബാലഗോപാൽ നിയമസഭയിൽ വ്യക്തമാക്കി. വാർത്തകളും ഗോസിപ്പുകളും ആധികാരികമായി എടുക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. വിദേശ വായ്പയുടെ ബാധ്യത ചർച്ച ചെയ്യേണ്ട ഘട്ടമായിട്ടില്ല. ഡിപിആര്‍ കേന്ദ്രം അംഗീകരിച്ച് വിദേശ വായ്പക്ക് ശുപാർശ ചെയ്തതിന് ശേഷം മാത്രം അക്കാര്യങ്ങൾ പരിഗണിക്കാമെന്നും ധനമന്ത്രി പറഞ്ഞു. 

വിദേശ  വായ്പക്ക് കേരളം സമ്പൂർണ ഗ്യാരണ്ടി നൽകുമെന്ന ഫയലിൽ ഒപ്പുവച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ധനമന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. ഒന്നര ലക്ഷം കോടയിലേറെ ചെലവാകുന്ന പദ്ധതിയുടെ ബാധ്യത താങ്ങാൻ കേരളത്തിനാകില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. തിരിച്ചു കിട്ടുമെന്ന് ഉറപ്പുള്ളതു കൊണ്ടാണ് വിദേശ ഏജൻസികൾ വായ്പ നൽകാൻ തയ്യാറാകുന്നത്. ജനിക്കാനിരിക്കുന്ന കുട്ടിക്ക് ജാതകമെഴുതി പദ്ധതി ഇല്ലാതാക്കരുതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഒരു പദ്ധതിയും സംസ്ഥാനത്ത് മുടങ്ങുന്നില്ല. കടം കയറി കേരളം നശിച്ചു പോകുന്ന സാഹചര്യം ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

Exit mobile version