Site icon Fourteen Kerala – 14 Kerala News

കൊച്ചി മെട്രോ പാളത്തില്‍ ചരിവ്, ഗുരുതരമല്ലെന്ന് പ്രാഥമിക വിലയിരുത്തല്‍, പരിശോധന

കൊച്ചി: കൊച്ചി മെട്രോ പാളത്തില്‍ ചരിവ്. പത്തടിപ്പാലത്തിന് സമീപമാണ് തകരാര്‍ കണ്ടെത്തിയത്. ഈ ഭാഗത്ത് വേഗം കുറച്ചാണ് മെട്രോ സര്‍വീസ് നടത്തുന്നത്. മെട്രോ പാളം കെഎംആര്‍എല്‍ പരിശോധിക്കുകയാണ്. ചരിവ് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. രണ്ടാഴ്ച്ച മുൻപ് നടത്തിയ ട്രാക്ക് പരിശോധനക്കിടെയാണ് പ്രശ്നം കണ്ടെത്തിയത്. 

ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ പേട്ട  മുതൽ എസ് എൻ ജംഗ്ഷൻ വരെയുള്ള കൊച്ചി മെട്രോയുടെ പുതിയ പാതയുടെ പരീക്ഷണയോട്ടം വിജയമായിരുന്നു. 453 കോടിരൂപ ചെലവഴിച്ചാണ് 1.8 കിലോ മീറ്റർ ദൂരത്തേക്ക് കൂടി മെട്രോ സർവീസ് ദീർഘിപ്പിച്ചത്. പുതിയ പാതയിൽ സർവീസ് തുടങ്ങുമ്പോൾ മെട്രോ സ്റ്റേഷനുകളുടെ എണ്ണം 24 ആയി ഉയരും.

രണ്ട് വർഷവും മൂന്ന് മാസവുമെടുത്താണ് രാജനഗരിയിലേക്കുള്ള പുതിയ പാതയുടെ നിർമ്മാണം കെ എം ആർ എൽ പൂർത്തിയാക്കിയത്. പാത കമ്മീഷൻ ചെയ്യുന്നതിന് മുന്നോടിയായുള്ള പരീക്ഷണയോട്ടമാണ് നടത്തിയത്. പേട്ട, മുതൽ വടക്കേക്കോട്ടവരെയും വടക്കേകോട്ടയിൽ നിന്ന് എസ് എൻ ജംഗ്ഷൻവരെയും 1.8 കിലോമീറ്റർ നീളുന്നതാണ് പാത. കൊച്ചി മെട്രോയിലെ വൈഗ ട്രെയിൻ ഉപയോഗിച്ചാണ് പരീക്ഷണയാത്ര നടത്തിയത്. പേട്ടയിൽ നിന്ന് ടെയിൻ ട്രാക്കിലേക്ക് പുറപ്പെടുന്നതിന് മുൻപ് ഫിസിക്കൽ പരിശോധന നടത്തി. തുടർന്നാണ് രണ്ട് ട്രാക്കുകളിലൂടെയും മണിക്കൂറിൽ 5 കിലോമീറ്റർ വേഗതയിൽ മെട്രോ ട്രെയിൻ ഓടിച്ചത്.

പുതിയ രണ്ട് സ്റ്റേഷനുകളിലും പത്ത് ശതമാനത്തിലേറെ ജോലി ഇനി പൂർത്തിയാകാനുണ്ട്. ഇത് കഴിയുന്നതോടെ പുതിയ പാത ഗതാഗതത്തിന് തുറക്കും. നിലവിൽ 25.16 കിലോമീറ്ററിൽ 22 സ്റ്റേഷനുകളാണ് കൊച്ചി മെട്രോയ്ക്കുള്ളത്. പുതിയപാത വരുമ്പോൾ സ്റ്റേഷനുകൾ 24 ആകും. ഇനി എസ്.എൻ ജംഗഷനിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് കൂടി പാത നീട്ടും. ഇതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങിയിട്ടുണ്ട്.

Exit mobile version