Site icon Fourteen Kerala – 14 Kerala News

സമരം തീർക്കാൻ രാഷ്ട്രീയതല ചർച്ച;വിവാദ ഉത്തരവുകൾ മരവിപ്പിച്ചേക്കും; ചെർമാനെതിരെ നടപടി ഉണ്ടായേക്കില്ല

തിരുവനന്തപുരം: വൈദ്യുതി ഭവനു മുന്നില്‍ ഇടത് ട്രേഡ് യൂണിയനുകള്‍ തുടരുന്ന അനിശ്ചിതകാല പ്രക്ഷോഭത്തിന്‍റെ ഭാവി ഇന്നറിയാം. മുന്നണിയുടേയും യൂണിയനുകളുടേയും നേതൃത്വവുമായി വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഇന്ന് ഉച്ചതിരിഞ്ഞ് ചര്‍ച്ച നടത്തും. കെസ്ഇബിക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന പരിഷ്കാരങ്ങളില്‍ നിന്ന് ചെയര്‍മാന്‍ പിന്‍മാറിയാല്‍ പ്രക്ഷോഭം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് സമരസമിതി വ്യക്തമാക്കി.

കെ എസ് ഇ ബി ചെയര്‍മാന്‍റെ അധികാര ദുര്‍വിനിയോഗത്തിനും സാമ്പത്തിക ദുര്‍വ്യത്തിനുമെതിര ഇടത് ട്രേഡ് യൂണിയനുകള്‍ നടത്തുന്ന പ്രക്ഷോഭം ഇന്ന് നാലാം ദിവസത്തിലേക്ക് കടന്നു. കെ എസ് ഇ ബി ചെയര്‍മാനെതിരെ ഇടത് ട്രേഡ് യൂണിയനുകൾ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഡോ.ബി അശോക് അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലെ മറുപടി നൽകിയിരുന്നു. ഇത് സമരസമിതിക്കും ,മുന്നണിക്കും, സര്‍ക്കാരിനും, വലിയ തിരിച്ചടിയായി. 

ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് വൈദ്യുതി ബോര്‍ഡിലെ ക്രമക്കേടുകള്‍ക്ക് രേഖാ മൂലമുള്ള തെളിവുകള്‍ കൂടി പുറത്തുവന്നതോടെ പ്രതിപക്ഷവും കടുപ്പിച്ചു.മൂന്നണിയുടേയും സര്‍ക്കാരിന്‍റേയും കെട്ടുറപ്പിനെ ബാധിക്കുന്ന പ്രക്ഷോേഭം അവസാനിപ്പിക്കാനാണ് നേതൃത്വം ഇടപെട്ടിരിക്കുന്നത്. മുന്നണി കണ്‍വീന‍ർ വിജയരാഘവനും, കെഎസ്ഇബിയിലെ ട്രേഡ് യൂണിയനുകളെ നയിക്കുന്ന നേതാക്കളായ എളമരം കരീമും , കാനം രാജേന്ദ്രനും വൈദ്യുതി മന്ത്രിയുമായി ഇന്നു ഉച്ചതിരിഞ്ഞ് ചര്‍ച്ച നടത്തും.

കെ എസ് ഇ ബി ചെയര്‍മാനെ ഈ ഘട്ടത്തില്‍ നീക്കുന്നത് വലിയ വിവാദത്തിന് വഴിവക്കുമെന്നതിനാല്‍, ഡ‍ോ. ബി.അശോകിനെ തുടരാന്‍ അനുവദിച്ചേക്കും. വിവാദ ഉത്തരവുകള്‍ മരവിപ്പിച്ച് തൽകാലം വെടിനിര്‍ത്തിലിന് ചര്‍ച്ചയിലൂടെ വഴിയൊരുക്കാനാണ് സാധ്യതകളേറെ.ആറ്റുകാല്‍ പൊങ്കാലക്ക് പ്രാദേശിക അവധി ആയതിനാല്‍ ഇന്ന് വൈദ്യുതി ഭവന് മുന്നില്‍ സമരസമിതിയുടെ പ്രതിഷേധം ഉണ്ടാകില്ല.

Exit mobile version