Site icon Fourteen Kerala – 14 Kerala News

കുറവൻകോണം കൊലപാതകം ; പ്രതിയെന്ന് സംശയിക്കുന്നയാൾ പൊലീസ് കസ്റ്റഡിയിൽ

കുറവൻകോണം കൊലപാതക കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാൾ പൊലീസ് കസ്റ്റഡിയിൽ. തമിഴ്‌നാട്ടിൽ നിന്നുമാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുന്നു. തമിഴ്‌നാട് സ്വദേശിയാണ് പിടിയിലായത്. കസ്റ്റഡിയിലെടുത്ത പ്രതിയെന്ന് സംശയിക്കുന്ന വ്യക്തി പേരൂർക്കടയിലെ ഹോട്ടൽ ജീവനക്കാരനാണെന്നാണ് സൂചന.

കുറവൻകോണം കൊലപാതക കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ ട്വന്റിഫോറിന് ലഭിച്ചിരുന്നു. ഇയാളുടെ രേഖാ ചിത്രം പൊലീസ് പുറത്തു വിട്ടിരുന്നു. സംശയാസ്പദമായ രീതിയിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ നടന്നു പോകുന്നതാണ് ദ്യശ്യങ്ങളിലുള്ളത്.

വിനീതയെന്ന മുപ്പത്തിയെട്ടുകാരിയാണ് കുറുവൻകോണത്ത് കഴിഞ്ഞ ഞായറാഴ്ച കൊല്ലപ്പെട്ടത്. വിനീതയുടെ കഴുത്തിൽ ആഴത്തിൽ കുത്തേറ്റിരുന്നു. ചോരവാർന്നാണ് മരണം. കുറവൻകോണത്തെ ചെടി നഴ്‌സറിയിലെ ജീവനക്കാരിയാണ് വിനീത. ജോലിചെയ്യുന്ന സ്ഥലത്താണ് വിനീതയുടെ മൃതദേഹം കണ്ടെത്തിയത്. ചെടികൾക്ക് വെള്ളമൊഴിക്കാനാണ് ഞായറാഴ്ച്ചയാണെങ്കിലും വിനീത ജോലിസ്ഥലത്ത് എത്തിയത്.

ചെടികൾ വാങ്ങാനായി രണ്ടുപേർ വന്നെങ്കിലും ആരെയും കാണാതിരുന്നതോടെ ഉടമസ്ഥനെ ബന്ധപ്പെട്ട് കടയിൽ ആരുമില്ലെന്ന് അറിയിക്കുകയായിരുന്നു. സംശയം തോന്നിയ ഉടമസ്ഥൻ മറ്റൊരു ജീവനക്കാരിയെ സ്ഥലത്തേക്ക് പറഞ്ഞുവിട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നഴ്‌സറിയുടെ ഇടതുഭാഗത്തെ ഇടുങ്ങിയ സ്ഥലത്ത് വിനീതയുടെ മൃതേദഹം കണ്ടെത്തിയത്. വിനീതയുടെ കഴുത്തിലുണ്ടായിരുന്ന നാലരപവന്റെ മാല കാണാനില്ല. വിനീതയുടെ കയ്യിൽ 25000 രൂപ ഉണ്ടായിരുന്നെന്നും യുവതിയുടെ അമ്മ പൊലീസിന് മൊഴി നൽകിയിരുന്നു.

Exit mobile version