Site icon Fourteen Kerala – 14 Kerala News

പച്ചക്കറി സംഭരിച്ച വകയിൽ കര്‍ഷകര്‍ക്ക് നല്‍കാനുള്ളത് ആറുകോടി; പണമില്ലെന്ന് ഹോര്‍ട്ടികോര്‍പ്പ്

തിരുവനന്തപുരം: പച്ചക്കറി സംഭരിച്ച വകയിൽ കര്‍ഷകര്‍ക്ക് ആറുകോടി രൂപ നൽകാതെ ഹോർട്ടിക്കോർപ്പിന്‍റെ ചതി. കൊവിഡ് കാലത്ത് കഷ്ടപ്പെട്ട് ചെയ്ത കൃഷിക്ക് കുടിശ്ശിക വന്നതോടെ ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയ കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. ആയൂരിൽ 20 ഏക്കർ സ്ഥലത്ത് അമ്മാവനൊപ്പം കൃഷി ചെയ്യുന്നു യുവ കർഷകൻ നിഷാദ് നെടുമങ്ങാട് കാർഷിക മൊത്ത വിപണന കേന്ദ്രത്തിൽ പച്ചക്കറിയുമായി ആഴ്ചയിൽ മൂന്ന് ദിവസമെത്തും. മറ്റെല്ലാ ജോലിയെക്കാളും കൃഷിയെ ജീവന് തുല്ല്യം സ്നേഹിക്കുന്ന ഈ ചെറുപ്പക്കാരൻ ഇന്നീ ജോലി തന്നെ ഉപേക്ഷിച്ചാലോയെന്ന് ആലോചിക്കുകയാണ്. 

12 ലക്ഷം രൂപയാണ് ഹോർട്ടികോർപ്പ് നിഷാദിന് മാത്രം കൊടുക്കാനുള്ളത്. കാർഷിക മൊത്തവിപണയിൽ കർഷകർ കൊണ്ടുവരുന്ന സാധനങ്ങള്‍ അടിസ്ഥാന വിലയനുസരിച്ച് ലേലം വിളിക്കും. പച്ചക്കറി കച്ചവടക്കാർ ലേലമുറിപ്പിച്ച് സാധനങ്ങളെടുത്ത് കർഷകർക്ക് അപ്പോൾ തന്നെ പണം നൽകും. ലേലത്തിന് ശേഷം ബാക്കി വരുന്ന പച്ചക്കറിയെല്ലാം ഹോർട്ടികോർപ്പെടുക്കും. ഇങ്ങനെ എല്ലാ ജില്ലകളിൽ നിന്നും പച്ചക്കറി സംഭരിച്ചതിൽ കുടിശ്ശിക നൽകാനുള്ളത് ആറുകോടി രൂപയാണ്. പണമില്ലാത്തതാണ് കുടിശ്ശിക നികത്താത്തതിന് കാരണമെന്ന് ഹോർട്ടി കോർപ്പ് എംഡി ജെ സജീവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഉണ്ടായിരുന്ന പണം  വില പിടിച്ചുനിർത്താൻ വിപണി ഇടപെടലിനായി ഉപയോഗിച്ചു. 17 കോടി സർക്കാരിനോട് ആവശ്യപ്പെട്ടതായും എംഡി അറിയിച്ചു.

Exit mobile version