Site icon Fourteen Kerala – 14 Kerala News

അതിരപ്പിള്ളിയിൽ അഞ്ചുവയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു; പിതാവിനും പരുക്ക്; ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ച് നാട്ടുകാര്‍

തൃശൂർ: അതിരപ്പിള്ളിയില്‍ അഞ്ചുവയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ പ്രതിഷേധം. കൊന്നക്കുഴി ഫോറസ്റ്റ് സ്‌റ്റേഷനിലെത്തിയ നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. പ്രദേശത്ത് കാട്ടാനകള്‍ ഇറങ്ങി ഭീതി പരത്തുന്നത് പതിവായിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. കാട്ടാന ആക്രമണത്തിനെതിരെ പലതവണ പരാതികള്‍ നല്‍കിയിട്ടും ഒരു നടപടിയും എടുത്തിട്ടില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

ചാലക്കുടി അതിരപ്പിള്ളി കണ്ണന്‍കുഴിയിലാണ് അഞ്ചുവയസ്സുകാരിയെ കാട്ടാന ചവിട്ടി കൊന്നത്. മാള പുത്തന്‍ചിറ സ്വദേശി കാച്ചാട്ടില്‍ നിഖിലിന്റെ മകള്‍ ആഗ്‌നിമിയയാണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തില്‍ കുട്ടിയുടെ പിതാവ് നിഖില്‍(36)നും ഭാര്യ പിതാവ് വെറ്റിലപ്പാറ സ്വദേശി നെടുമ്പം വീട്ടില്‍ ജയന്നും (50) പരിക്കേറ്റിട്ടുണ്ട്. ഇവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മരണാന്തര ചടങ്ങില്‍ പങ്കെടുക്കാനായി ജയന്റെ വീട്ടിലെത്തിയതായിരുന്നു ഇവര്‍. കണ്ണംകുഴി പാലത്തിന് സമീപത്ത് വച്ച് പ്ലാന്റേഷന്‍ തോട്ടത്തില്‍ നിന്നുമെത്തിയ ആന റോഡിലിറങ്ങുകയും ആക്രമിക്കുകയുമായിരുന്നു. തുമ്പികൈ കൊണ്ടടിയേറ്റ ആഗ്‌നിമിയ റോഡിലേക്ക് തെറിച്ചുവീണു. തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചു.

Exit mobile version