Site icon Fourteen Kerala – 14 Kerala News

ദുരിതാശ്വാസ നിധി ചെലവഴിക്കല്‍; മുഴുവന്‍ രേഖകളും ഹാജരാക്കണം, സര്‍ക്കാരിന് ലോകായുക്തയുടെ നിര്‍ദ്ദേശം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ദുരിതാശ്വസ നിധിയിൽ നിന്നുള്ള പണം വകമാറ്റി ചെലവഴിച്ചുവെന്ന കേസില്‍ വാദം തുടരും. ഈ മാസം 11 ന് കേസ് വീണ്ടും പരിഗണിക്കും. മുഴുവൻ രേഖകളും ഹാജരാക്കാന്‍ സർക്കാരിന് ലോകായുക്ത നിർദ്ദേശം നല്‍കി. ദുരിതാശ്വാസ നിധിയുടെ ഉപയോഗത്തിന് മുഖ്യമന്ത്രിക്ക് വിവേചന അധികാരമുണ്ടെന്ന് ചീഫ് സെക്രട്ടറി ലോകായുക്തയില്‍ അറിയിച്ചു. അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ കുടുബങ്ങളെ സഹായിക്കാൻ ദുരിതാശ്വാസ നിധിയിൽ നിന്നും പണം വകമാറ്റിയെന്നാണ് ആരോപണം. 

മുഖ്യമന്ത്രിയെ കൂടാതെ ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാരെയും കേസിൽ കക്ഷിചേർത്തിട്ടുണ്ട്. അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയന്‍റെ മക്കളുടെ വിദ്യാഭ്യാസത്തിന് 25 ലക്ഷം നൽകി, അന്തരിച്ച എംഎൽഎ രാമചന്ദ്രൻ നായരുടെ കാറിന്റെ വായ്‌പ അടക്കാനും സ്വർണ്ണ പണയ വായ്‌പ എടുക്കാനും 8.5 ലക്ഷം നൽകി, കോടിയേരി ബാലകൃഷ്ണന്റെ സുരക്ഷയിൽ ഉൾപ്പെട്ട പൊലീസുകാരൻ അപകടത്തിൽപെട്ടപ്പോൾ കുടുംബത്തിന് 20 ലക്ഷം നൽകി എന്നിങ്ങനെയാണ് മുഖ്യമന്ത്രിക്ക് എതിരെയുള്ള മൂന്ന് കേസുകൾ. 

Exit mobile version