തിരുവനന്തപുരം: പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 11 വയസുകാരിയെ മദ്രസയിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുൻ അധ്യാപകൻ അറസ്റ്റിൽ. വിഴിഞ്ഞം പുല്ലൂർക്കോണം കോണത്തു മേലേവീട്ടിൽ എ.ആർ. സെയ്‌ദ് മുഹമ്മദ് (58) ആണ് പൊഴിയൂർ പൊലീസിന്റെ പിടിയിലായത്.
2023ൽ നടന്ന സംഭവത്തിൽ മൂന്ന് വർഷത്തിന് ശേഷമാണ് അറസ്റ്റ്. 2022-23 കാലയളവിൽ മദ്രസയിൽ അധ്യാപകനായിരിക്കെ അവിടെ പഠിച്ചിരുന്ന പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചെന്നാണ് പരാതി.പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പെൺകുട്ടിയെ നിരന്തരമായി പീഡിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
നെയ്യാറ്റിൻകര ഡിവൈ.എസ്.പി. സ്റ്റുവർട്ട് കീലർ, പൂവാർ സി.ഐയുടെ ചുമതലയുള്ള കണ്ണൻ, പൊഴിയൂർ സി.ഐ. എം.എസ്. അഖിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
