തിരുവനന്തപുരം: അരുവിക്കരയിൽ ക്രമസമാധാന പാലനത്തിനെത്തിയ പൊലീസ് സംഘത്തിന് നേരെ കാപ്പ കേസ് പ്രതിയുടെ ക്രൂരമായ ആക്രമണം. അരുവിക്കര വട്ടക്കുളം സ്വദേശിയായ സഞ്ജുവാണ് പൊലീസ് സംഘത്തെ ആക്രമിക്കുകയും പൊലീസ് ജീപ്പിന്റെ ചില്ലുകൾ അടിച്ചുതകർക്കുകയും ചെയ്തത്. ആക്രമണത്തിൽ അരുവിക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐക്ക് പരിക്കേറ്റു.
ഞായറാഴ്ച രാത്രി അരുവിക്കര മൈലം കോളനിയിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നുവെന്ന വിവരമറിഞ്ഞാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുനിർത്തിയ പ്രതി സഞ്ജു, ഗ്രേഡ് എസ്.ഐയെ ആക്രമിക്കുകയായിരുന്നു. തുടർന്ന് ഇയാൾ കല്ലും വടിയും ഉപയോഗിച്ച് പൊലീസ് ജീപ്പിന്റെ മുൻവശത്തെ ചില്ലുകൾ അടിച്ചുതകർക്കുകയും ചെയ്തു.
തുടർന്ന് മറ്റ് പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് സാഹസികമായി ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ കീഴടക്കിയത്. അരുവിക്കര ഉൾപ്പെടെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി വധശ്രമം, ഗുണ്ടാനിയമം തുടങ്ങിയ ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ സഞ്ജു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
