Site icon Fourteen Kerala – 14 Kerala News

വാവ സുരേഷിന്‍റെ നില ഗുരുതരം, 5 മണിക്കൂര്‍ നിര്‍ണ്ണായകം; സൗജന്യ ചികിത്സ നല്‍കുമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് വാവ സുരേഷിന്‍റെ ആരോഗ്യ നിലയെ കുറിച്ച് ചോദിച്ചറിഞ്ഞു. എല്ലാവിധ വിദഗ്ധ ചികിത്സയും ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

വാവാ സുരേഷിന് നിലവില്‍ ബോധം വന്നിട്ടില്ല. ഹൃദയത്തിന്‍റെ നില സാധാരണ നിലയിലായെങ്കിലും അപകട നില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെന്ന് മന്ത്രി വാസവന്‍ പറഞ്ഞു. സിപിആര്‍ നല്‍കിയത് ഗുണമായി. പ്രതീക്ഷയുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. അടുത്ത 5 മണിക്കൂർ നിർണ്ണായകമാണെന്നും മന്ത്രി പറഞ്ഞു. പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെയാണ് വാവാ സുരേഷിന് കടിയേറ്റത് തുടയിൽ പാമ്പ് കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. തലച്ചോറിൻ്റെ പ്രവർത്തനം മന്ദഗതിയിലാണെന്നാണ് വിവരം.

രണ്ടാഴ്ച്ച മുൻപാണ് വാവാ സുരേഷിന് വാഹനാപകടത്തിൽ സാരമായി പരിക്കേറ്റത്. തിരുവനന്തപുരം പോത്തൻകോട്ട് വച്ചുണ്ടായ വാഹനാപകടത്തിൽ വാവാ സുരേഷിൻ്റെ തലയ്ക്കായിരുന്നു പരിക്കേറ്റത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സുരേഷ് ഡിസ്ചാർജ്ജായിവീട്ടിലേക്ക് മടങ്ങുകയും വീണ്ടും പാമ്പ് പിടുത്തവുമായി സജീവമാക്കുകയും ചെയ്തു. ഇതിനിടയിലാണ് പാമ്പ് കടിയേറ്റ് വീണ്ടും ആശുപത്രിയിലായത്.

Exit mobile version