Site icon Fourteen Kerala – 14 Kerala News

വീടുകളിൽ പനി പടരുന്നു, ആശുപത്രികളിൽ ക്യൂ നീളുന്നു; സെപ്റ്റംബറിൽ മാത്രം പനി ബാധിച്ചത് എഴുപതിനായിരത്തിലധികം ആളുകളെ

തിരുവനന്തപുരം: കേരളത്തിൽ പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധനയാണ് രേഖപ്പെടുത്തുന്നത്. ഇന്നലെ മാത്രം സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 10,943 ആയി ഉയർന്നു. ഇതിൽ ഏറ്റവും കൂടുതൽ രോഗികളുള്ളത് മലപ്പുറം ജില്ലയിലാണ് (2,496 പേർ).

മറ്റ് ജില്ലകളിലെ കണക്കുകൾ താഴെ പറയുന്നതാണ്:

തിരുവനന്തപുരം: 678, കൊല്ലം: 388, പത്തനംതിട്ട: 415, ആലപ്പുഴ: 518, കോട്ടയം: 235, ഇടുക്കി: 282, എറണാകുളം: 890, തൃശൂർ: 1,036, പാലക്കാട്: 965, കോഴിക്കോട്: 937, വയനാട്: 514, കണ്ണൂർ: 732, കാസർകോട്: 857.

ഇതിനുപുറമേ, ഇന്നലെ മാത്രം സംസ്ഥാനത്ത് 31 പേർക്ക് ഡെങ്കിപ്പനിയും, 12 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യ വിഭാഗത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ചയാണ് പനിയും മറ്റ് പകർച്ചവ്യാധികളും ഇത്തരത്തിൽ പെരുകാൻ കാരണമെന്ന് ആക്ഷേപമുണ്ട്.

സെപ്തംബർ മാസത്തിൽ മാത്രം 73,679 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ഈ മാസം ഇതുവരെ 432 പേർക്ക് ഡെങ്കിപ്പനി ബാധിക്കുകയും ഒരു ഡെങ്കിപ്പനി മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ എത്തുന്നവരുടെ കണക്കുകൾ മാത്രമാണിത് എന്നതിനാൽ യഥാർത്ഥ രോഗവ്യാപനം ഇതിലും വളരെ കൂടുതലായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഉയർന്ന ചൂടും കൊതുക് പെരുകാൻ അനുകൂലമായ സാഹചര്യങ്ങളും രോഗവ്യാപനം വർധിപ്പിച്ചു. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളും കൊതുക് നശീകരണവും കാര്യക്ഷമമായി നടപ്പാക്കുന്നതിൽ ഗുരുതര വീഴ്ചയാണ് സംഭവിച്ചിട്ടുള്ളത്. ഉറവിട നശീകരണവും പൊതുസ്ഥലങ്ങളിലെ ശുചീകരണവും ഉറപ്പാക്കുന്നതിൽ ആരോഗ്യ വകുപ്പ് ജാഗ്രത കാട്ടുന്നില്ലെന്ന വിമർശനം ജനങ്ങൾക്കിടയിൽ ശക്തമാണ്.

ഡെങ്കിപ്പനിക്കൊപ്പം ഹെപ്പറ്റൈറ്റിസ് എ കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. രോഗവ്യാപനം പൂർണ്ണമായും നിയന്ത്രിക്കുന്നതിനായി അടിയന്തരമായി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

Exit mobile version