ഗാസിയാബാദ്: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും പതിനാറുകാരിയായ മകളെയും വെട്ടിക്കൊലപ്പെടുത്തി. ആക്രമണത്തിൽ ഒമ്പത് വയസുള്ള ഇളയ മകൾക്ക് ഗുരുതരമായി പരിക്കേറ്റു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് ഞെട്ടിക്കുന്ന സംഭവം.
ഗാസിയാബാദിലെ ടിങ്കാരി ഏരിയയിലെ ഡെൽറ്റ കോളനിയിലാണ് സംഭവം നടന്നത്.രാജീവ് എന്ന നാൽപ്പതുകാരനാണ് കൃത്യം ചെയ്തതെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ ഭാര്യ ശിവാനി (38), മൂത്ത മകൾ നികിത (16) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരിയായ ഇളയ മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. വെള്ളിയാഴ്ച രാത്രി വൈകി രാജീവും ഭാര്യ ശിവാനിയും തമ്മിൽ രൂക്ഷമായ തർക്കവും വഴക്കുമുണ്ടായെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തർക്കം മൂത്തതോടെ കോപാകുലനായ രാജീവ് വീട്ടിനുള്ളിലുണ്ടായിരുന്ന മൂർച്ചയേറിയ ആയുധമെടുത്ത് ശിവാനിയെയും മക്കളെയും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ബഹളം കേട്ട അയൽക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്.സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി രാജീവിനെ പിടികൂടാനായി പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
