Site icon Fourteen Kerala – 14 Kerala News

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: അന്വേഷണം ശക്തമാക്കാന്‍ ഇഡി; മുഹമ്മദ് റിയാസും നിഖിലും ചോദ്യ മുനയിലേക്ക് എത്തിയേക്കും

കൊച്ചി: രണ്ടാം റെയ്ഡിന് പിന്നാലെ സിഎംആര്‍എല്‍ – എക്‌സാലോജിക് ദുരുഹ ഇടപാടില്‍ അന്വേഷണ നടപടികള്‍ ശക്തമാക്കാന്‍ ഇഡി. മുന്‍ മന്ത്രി മുഹമ്മദ് റിയാസ്, സിപിഐഎം കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റ് അംഗം നിഖില്‍ എന്നിവര്‍ ഇഡിയുടെ ചോദ്യ മുനയിലേക്ക് എത്തുമെന്നാണ് വിവരം.

വീണയുമായി നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളിലാണ് അന്വേഷണം. വീണ ടിയ്ക്ക് കൂടുതല്‍ കമ്പനികളില്‍ നിക്ഷേപമുണ്ടോ എന്ന് ഇഡി പരിശോധിക്കുന്നുണ്ട്. കേസില്‍ സ്വത്തുകള്‍ കണ്ടുക്കെട്ടുന്ന നടപടികള്‍ പൂര്‍ത്തിയാല്‍ ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലേക്കും ഇഡി കടക്കും.

അതേസമയം, കോഴിക്കോട്ടെ ഇഡി റെയ്ഡിനെ രാഷ്ട്രീയമായി നേരിടാനാണ് സിപിഐഎം നീക്കം. മുന്‍ മന്ത്രിയും എംഎല്‍എയുമായ മുഹമ്മദ് റിയാസിനെ കുടുക്കാനാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടേയും സഹപാഠികളുടേയും വീടുകളില്‍ പരിശോധന നടത്തിയത് എന്നാണ് സിപിഐഎം ആരോപണം.സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിഖിലിന്റെ വീട്ടില്‍ ഉള്‍പ്പെടെയാണ് ഇന്നലെ റെയ്ഡ് നടന്നത്. രാവിലെ 6.30ന് തുടങ്ങിയ റെയ്ഡ് പലയിടത്തും രാത്രി എട്ടരയ്ക്ക് ആണ് അവസാനിച്ചത്.

നിഖിലിന്റെ ഫറോക്ക് കരുവന്‍തുരത്തിയിലെ വീട്ടിലും, അശോകപുരത്തെ ഫ്‌ളാറ്റിലും, കെസികെ ഡെന്റല്‍ ആന്‍ഡ് സര്‍ജിക്കല്‍ സ്ഥാപന ഉടമ ഷൈജലിന്റെ പൊറ്റമ്മലിലെ അപാര്‍ട്‌മെന്റ്, കെസികെ ഡെന്റല്‍ ആന്‍ഡ് സര്‍ജിക്കല്‍ – സരോവരം റോഡ്,പന്തീരാങ്കാവ് സ്വദേശി വാരിഷ് കളത്തിങ്കലിന്റെ ഉടമസ്ഥതയില്‍ ഉള്ള ക്യാപിറ്റല്‍ മാര്‍ബിള്‍സ് ആന്‍ഡ് ഗ്രാനൈറ്റ്, കാരപ്പറമ്പ് സ്വദേശി ഫബീഷ് മുഹമ്മദിന്റെ വീട്, മുഹമ്മദ് റിയാസിന്റെ സഹപാഠി ഫൈജാസിന്റെ വീട്ടിലുമാണ് റെയ്ഡ് നടന്നത്.

Exit mobile version