കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവർ ഇന്ന് കോടതിയിൽ ഹാജരായില്ല. പകരം, രണ്ട് ദിവസം കൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയിൽ അപേക്ഷ നൽകി.
ഇന്ന് ഹാജരാകണമെന്നായിരുന്നു ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി നേരത്തെ നിർദേശിച്ചിരുന്നത്. എന്നാൽ മൂവരും ഹാജരാകാതിരുന്നതിനെ തുടർന്ന് ഈ മാസം 20ന് ഹാജരാകണമെന്ന് കോടതി നിർദേശിച്ചു.പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം ഇന്ന് കോടതിയിൽ വായിച്ച് കേൾപ്പിക്കാനിരിക്കെയാണ് മൂവരും ഹാജരാകാതിരുന്നത്. കേസിന്റെ നടപടിക്രമങ്ങളുടെ ഭാഗമായാണ് കുറ്റം വായിച്ചുകേൾപ്പിക്കാൻ കോടതി പ്രതികളോട് ഹാജരാകാൻ നിർദേശിച്ചിരുന്നത്.
വയനാട് മേപ്പാടിയിൽ നിന്ന് അനധികൃതമായി മുറിച്ച് കടത്തിയ മരങ്ങൾ വനംവകുപ്പിന്റെ പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് എറണാകുളത്തെ മലബാർ ടിംബേഴ്സിന് വിറ്റുവെന്നാണ് കേസിലെ ആരോപണം. കമ്പനി ഉടമ അലിയാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്നാണ് റിപ്പോർട്ട്.
കേസിൽ പ്രതികൾ തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് നേരത്തെ ഇവർക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. പിന്നീട് ഈ വാറന്റ് പിൻവലിച്ചിരുന്നു.
ഇപ്പോൾ വീണ്ടും കോടതിയിൽ ഹാജരാകേണ്ട സാഹചര്യത്തിലാണ് പ്രതികൾ ഇന്ന് ഹാജരാകാതിരിക്കുകയും രണ്ട് ദിവസം സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപേക്ഷ നൽകുകയും ചെയ്തത്.
