തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും റെയ്ഡ് നടത്തി. കോഴിക്കോട് ഉൾപ്പെടെ 8 ഇടങ്ങളിലാണ് പരിശോധന നടന്നത്. ഇത് കേസിലെ രണ്ടാം ഘട്ട റെയ്ഡാണ്. ആദ്യ ഘട്ടത്തിൽ ഇസിഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപാണ് ഇഡി പരിശോധന നടത്തിയത്. പിന്നീട് അന്വേഷണവുമായി മുന്നോട്ടുപോകാൻ കോടതി അനുമതി ലഭിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിൽ ഉൾപ്പെടെ പരിശോധന നടത്തിയിരുന്നു.
തുടർന്ന് വീണ വിജയനെ രണ്ട് തവണ ചോദ്യം ചെയ്യാനും വിളിപ്പിച്ചിരുന്നു.സ്വത്തുക്കൾ അറ്റാച്ച്മെന്റ് ചെയ്യുന്നതിനുള്ള നടപടികളിലേക്ക് കടക്കുന്നതിന് മുൻപാണ് ഇഡി വീണ്ടും പരിശോധന നടത്തുന്നത്. പണം എങ്ങോട്ടുപോയി എന്നത് കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണമെന്നാണ് വിവരം.
2.78 കോടി രൂപ അനധികൃതമായി ഒരു സേവനവും നൽകാതെ സിഎംആർഎല്ലിൽ നിന്ന് എക്സാലോജിക് കൈപ്പറ്റിയെന്നതാണ് ഇഡിയുടെ കണ്ടെത്തൽ. സംഭവം കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നതാണെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്.
എക്സാലോജിക് സിഎംആർഎലിന് നൽകിയ സേവനം എന്ത്, സിഎംആർഎല്ലിൽ നിന്ന് ലഭിച്ച പണം എന്ത് ചെയ്തു എന്നീ കാര്യങ്ങളിൽ ഊന്നിയായിരുന്നു വീണ വിജയനെ ഇഡി ചോദ്യം ചെയ്തത്. കേസിൽ എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിന്റെ അനുബന്ധ രേഖകളുടെ പരിശോധനയും ഇഡി ആരംഭിച്ചിട്ടുണ്ട്.
എസ്എഫ്ഐഒ റിപ്പോർട്ടിന്റെ 134 അനുബന്ധ രേഖകൾ ഇഡിക്ക് ലഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഭാര്യ ജയ എസ് കർത്ത, മകൾ ഷിബി എസ് കർത്ത, മകൻ ശരൺ എസ് കർത്ത എന്നിവരടക്കം 6 പേരെയാണ് ഇഡി ചോദ്യം ചെയ്തത്.
