Site icon Fourteen Kerala – 14 Kerala News

വന്ദേമാതരം മുഴുവൻ ആലപിക്കണമെന്നത് ഹീനമായ ചതി പ്രയോഗം

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ വേളയിൽ വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രാഷ്ട്രീയ വിവാദം ശക്തമാകുന്നു. വന്ദേമാതരം മുഴുവൻ ആലപിക്കണമെന്നത് ഹീനമായ ചതി പ്രയോഗമാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കി.

ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നും, ദേശീയഗീതത്തിന്റെ ആദ്യത്തെ രണ്ട് ചരണങ്ങൾ എല്ലാവരും ആലപിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രമേ പാടുള്ളൂ എന്നും മറ്റ് വരികൾ വർഗീയ ചുവയുള്ളതാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രതികരിച്ചിരുന്നു.

കൂടാതെ, വന്ദേമാതരം ഒരു കാലത്തും ദേശീയഗാനം അല്ലെന്നും അതിനെ അങ്ങനെ ആക്കി തീർക്കാൻ ശ്രമിക്കുന്നുവെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ചീഫ് സെക്രട്ടറി വന്ദേമാതരത്തിൽ ഇറക്കിയ ഉത്തരവ് ഏറ്റവും ഗുരുതരമായ ഒന്നാണെന്നും, ആർ.എസ്.എസിന്റെ പിൻഗാമിയാവാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഈ ഉത്തരവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം പൂർണ്ണമായും ഒഴിവാക്കി ദേശീയഗാനം മാത്രമാണ് ആലപിച്ചത്.

അതേസമയം, ഡൽഹിയിലെ എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ വന്ദേമാതരം പൂർണ്ണമായി ആലപിച്ചു. സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ഇടപെട്ടെങ്കിലും മുഴുവൻ വരികളും ആലപിക്കുകയാണുണ്ടായത്. വന്ദേമാതരം മുഴുവൻ ആലപിക്കേണ്ട എന്ന കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാടിനിടെയാണ് ഈ ആലാപനം വിവാദമായിരിക്കുന്നത്. എന്നാൽ സംഭവം വിവാദമാക്കേണ്ടതില്ലെന്നും, വന്ദേമാതരം മുഴുവൻ ആലപിക്കുന്നത് ആരും തടഞ്ഞില്ലെന്നുമാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പ്രതികരിച്ചത്.

Exit mobile version