വാഷിങ്ടൻ: പശ്ചിമേഷ്യയിൽ നീണ്ട നാളുകളായി തുടരുന്ന യുഎസിന്റെ ആണവ വിമാനവാഹിനിക്കപ്പലായ ‘യുഎസ്എസ് എബ്രഹാം ലിങ്കനിൽ’ ജീവനക്കാർ കടുത്ത മാനസിക സമ്മർദം നേരിടുന്നതായി മാധ്യമ റിപ്പോർട്ടുകൾ.
സുദീർഘമായ വിന്യാസവും ദുരിതപൂർണമായ ജീവിതസാഹചര്യങ്ങളും കാരണം നാവികർ കപ്പലിൽനിന്ന് ചാടാൻ ശ്രമിച്ചതടക്കമുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സാഹചര്യം രൂക്ഷമായതോടെ, പകരക്കാരനായി ‘യുഎസ്എസ് ജോർജ് വാഷിങടൻ’ എന്ന വിമാനവാഹിനിക്കപ്പലിനെ ഇന്ത്യൻ മഹാസമുദ്രത്തിലൂടെ പശ്ചിമേഷ്യയിലേക്ക് അയക്കാൻ യുഎസ് നാവികസേന തീരുമാനിച്ചു.
മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള യാത്രയാണിതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, ജീവനക്കാരുടെ ആശങ്കകളാണ് പെട്ടെന്നുള്ള തീരുമാനത്തിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.കഴിഞ്ഞ നവംബറിൽ പസഫിക് മേഖലയിലെ സേവനത്തിനായി പുറപ്പെട്ട കപ്പൽ, ഫെബ്രുവരിയിൽ ഇറാനുമായുള്ള സംഘർഷാവസ്ഥയെത്തുടർന്നാണ് പശ്ചിമേഷ്യയിലേക്ക് വഴിതിരിച്ചുവിട്ടത്.തുറമുഖങ്ങളിൽ അടുപ്പിക്കാതെ കടലിൽ 250 ദിവസത്തിലധികം പിന്നിട്ട കപ്പലിൽ ശുചിമുറികളുടെ തകരാർ, ചൂടുവെള്ളത്തിന്റെ ലഭ്യതയില്ലായ്മ, ഭക്ഷ്യക്ഷാമം തുടങ്ങിയ കടുത്ത പ്രതിസന്ധികളുണ്ടെന്ന് നാവികരുടെ കുടുംബങ്ങളും ജനപ്രതിനിധികളും വ്യക്തമാക്കി.
അഞ്ചായിരത്തോളം ഉദ്യോഗസ്ഥർ സേവനമനുഷ്ഠിക്കുന്ന കപ്പലിലെ മാനസികാരോഗ്യ പ്രതിസന്ധികളെ യുഎസ് നാവികസേന ഔദ്യോഗികമായി തള്ളിക്കളഞ്ഞിട്ടുണ്ടെങ്കിലും അന്താരാഷ്ട്രതലത്തിൽ ഈ വിഷയം വലിയ ചർച്ചയായിട്ടുണ്ട്.
