മുർഷിദാബാദ്: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ദിവസങ്ങളോളം കുളത്തിൽ ചെലവഴിച്ച് പതിനാറുകാരൻ. ബെൽഡംഗ സ്വദേശിയായ ഇഖ്ബാൽ ഷെയ്ഖ് എന്ന കൗമാരക്കാരനാണ് പകലും രാത്രിയും കുളത്തിനുള്ളിൽ തന്നെ കഴിയുന്നത്. ചിലപ്പോൾ ഒരാഴ്ചയോളം തുടർച്ചയായി വെള്ളത്തിൽ തന്നെ കിടക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
കുളത്തിന് പുറത്തിറങ്ങിയാൽ ശരീരത്തിൽ കഠിനമായ പൊള്ളലും അസ്വസ്ഥതയും അനുഭവപ്പെടുന്നുവെന്നാണ് ഇഖ്ബാൽ പറയുന്നത്. വെള്ളത്തിലിറങ്ങുമ്പോൾ മാത്രമാണ് ആശ്വാസം ലഭിക്കുന്നത്. അദൃശ്യ ശക്തിയോ ജിന്നോ മാലാഖയോ ആണ് ഇതിന് പിന്നിലെന്നാണ് കുട്ടി വിശ്വസിക്കുന്നത്.
ദിവസങ്ങളോളം വെള്ളത്തിൽ കഴിയുന്നത് കുട്ടിയുടെ ആരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കൈകാലുകളിലെ തൊലി വിളറി വെളുക്കുകയും കഫക്കെട്ടും ജലദോഷവും പിടിപെടുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം മികച്ച സ്വകാര്യ ആശുപത്രികളിൽ ചികിത്സ നൽകാൻ കുടുംബത്തിന് സാധിച്ചിട്ടില്ല. പ്രദേശത്തെ ബ്ലോക്ക് പ്രൈമറി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ആവശ്യമായ സഹായം ലഭിച്ചില്ലെന്ന് കുടുംബം പരാതിപ്പെടുന്നു.
നിലവിൽ ഈ അപൂർവ്വ സംഭവം കാണാൻ നിരവധി ആളുകളും വിദ്യാർത്ഥികളും കുളത്തിന് ചുറ്റും തടിച്ചുകൂടുന്നുണ്ട്. നാട്ടുകാർ ഭക്ഷണമായി ബിസ്കറ്റും അവിലും നൽകുന്നുണ്ടെങ്കിലും കുട്ടിയെ കരയ്ക്ക് കയറ്റാനുള്ള ശ്രമങ്ങളൊന്നും വിജയിച്ചിട്ടില്ല. കുട്ടിക്ക് അടിയന്തരമായി വിദഗ്ധ വൈദ്യസഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഗ്രാമവാസികൾ.
