റിയോ ഡി ജനീറോ: ഫുട്ബോൾ മൈതാനങ്ങളെ ഞെട്ടിച്ചുകൊണ്ട് വിചിത്രമായൊരു ഗോൾ ആഘോഷം. ബ്രസീലിയൻ സിരി എ ലീഗിൽ കുരിറ്റിബ-ചാപെക്കോയൻസെ മത്സരത്തിനിടെയാണ് ആരാധകരെ ചിരിപ്പിച്ചും ആശങ്കപ്പെടുത്തിയുമായ അപൂർവ്വ സംഭവം അരങ്ങേറിയത്. മത്സരത്തിൽ ഗോൾ നേടിയതിന്റെ ആവേശത്തിൽ പരസ്യ ബോർഡിന് മുകളിലൂടെ ചാടിയ കുരിറ്റിബ പ്രതിരോധ താരം ജാസി നേരെ ചെന്നു വീണത് ഡ്രസ്സിങ് റൂം ടണലിലേക്കാണ്.
ആദ്യ പകുതിയിൽ ടീമിനെ 2-0 ന് മുന്നിലെത്തിച്ച സന്തോഷം ആഘോഷിക്കാൻ ഗാലറിയിലേക്ക് ഓടിയ താരം ടണലിന്റെ കവാടം തുറന്നിട്ടിരുന്നത് ശ്രദ്ധിച്ചിരുന്നില്ല. നിലതെറ്റി താഴേക്ക് വീണ താരത്തെ സഹതാരങ്ങളും സെക്യൂരിറ്റി ജീവനക്കാരും ചേർന്ന് ഉടൻ തന്നെ പുറത്തെടുത്തു.
പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം താരം കളിയിലേക്ക് മടങ്ങിയെങ്കിലും കാൽക്കുഴയ്ക്കേറ്റ പരുക്ക് കാരണം രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗ്രൗണ്ട് വിടേണ്ടി വന്നു. ഇതിനു പിന്നാലെ വാർ പരിശോധനയിൽ ജാസി നേടിയ ഗോൾ ഓഫ്‌സൈഡ് ആണെന്ന് കണ്ടെത്തി റഫറി റദ്ദാക്കിയത് താരത്തിന് ഇരട്ട തിരിച്ചടിയായി.
എന്നാൽ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ചാപെക്കോയൻസെയെ തോൽപ്പിച്ച് കുരിറ്റിബ വിജയം സ്വന്തമാക്കി. 2014-ലും ഇതേ സ്റ്റേഡിയത്തിൽ മറ്റൊരു താരം സമാനമായ രീതിയിൽ ടണലിൽ വീണത് അന്നേരം കൗതുകമുണർത്തിയിരുന്നു.
