കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നതായി റിപ്പോർട്ട്. രാജ്യാന്തര വിപണിയിലെ വിലക്കയറ്റത്തിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വര്‍ണവിലയില്‍ വര്‍ധനയുണ്ടായിരിക്കുന്നത്. ഇതനുസരിച്ച് 22 കാരറ്റ് സ്വർണം ഗ്രാമിന് 15 രൂപ വർധിച്ച് 13,740 രൂപയായും, പവന് 120 രൂപ കൂടി 1,09,920 രൂപയായും ഉയർന്നു.
18 കാരറ്റ് സ്വർണത്തിന്റെ വിലയിലും സമാനമായ രീതിയിൽ പവന് 120 രൂപയുടെ വർധന രേഖപ്പെടുത്തി. ഇതോടെ 18 കാരറ്റ് സ്വർണം ഗ്രാമിന് 11,290 രൂപയായും പവന് 90,320 രൂപയായും വിപണിയിൽ വ്യാപാരം തുടരുന്നു. അതിനിടെ, രാജ്യാന്തര വിപണിയിലും സ്വർണവില മികച്ച മുന്നേറ്റമാണ് നടത്തിയത്. സ്പോട്ട് ഗോൾഡ് നിരക്ക് 0.4 ശതമാനം ഉയർന്ന് ഔൺസിന് 4,254.11 ഡോളറിലെത്തി.
കഴിഞ്ഞ ഏഴ് ആഴ്ചക്കിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്. യുഎസ് ഗോൾഡ് ഫ്യൂച്ചേഴ്സ് നിരക്ക് 0.3 ശതമാനം വർധിച്ച് 4,312 ഡോളറിലെത്തുകയും ചെയ്തു. മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയും ഇറാൻ-യുഎസ് കരാർ സംബന്ധിച്ച റിപ്പോർട്ടുകളുമാണ് രാജ്യാന്തര വിപണിയിൽ സ്വർണത്തിന് കരുത്ത് പകരുന്നത്.
ജനുവരിക്ക് ശേഷമുള്ള ഏറ്റവും മികച്ച നേട്ടമാണ് ഈ ആഴ്ച സ്വർണത്തിനുണ്ടായിരിക്കുന്നത്. അതേസമയം, ക്രൂഡോയിൽ വില കഴിഞ്ഞാഴ്ചയെ അപേക്ഷിച്ച് നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. എണ്ണവില കുറയുന്നത് പണപ്പെരുപ്പം പിടിച്ചുനിർത്താൻ സഹായിക്കുമെന്നതും സ്വർണവിലയ്ക്ക് അനുകൂല ഘടകമായി മാറുന്നുണ്ട്.
