തിരുവനന്തപുരം: മത്സ്യതൊഴിലാളിയായ ജോണിനെ കടലിൽ കാണാതായിട്ട് ഏഴ് ദിവസമായിട്ടും സംസ്ഥാന സർക്കാർ നിസ്സംഗത തുടരുകയാണെന്ന് മുൻ മന്ത്രി വീണാ ജോർജ്ജ്. ജോണിന്റെ മക്കളെ കേൾക്കാനും അവരുടെ ആശങ്കകൾ പരിഹരിക്കാനും അടിയന്തരമായി ഇടപെടണമെന്നും വീണാ ജോർജ്ജ് ആവശ്യപ്പെട്ടു.
കഴിഞ്ഞ രണ്ടു ദിവസമായി അദ്ദേഹത്തിന്റെ മക്കൾ സംസാരിക്കുന്നത് കേൾക്കുന്നു. അവരുടെ ശബ്ദത്തിൽ വല്ലാത്ത നിസ്സഹായത ഉണ്ട്. ഒരു മൽസ്യതൊഴിലാളി ആയതുകൊണ്ടാണോ തിരച്ചിലിൽ അലംഭാവം എന്ന് അദ്ദേഹത്തിന്റെ മകളും മകനും ചോദിക്കുന്നു. ആ മക്കൾ ഉന്നയിക്കുന്നത് കൃത്യമായ ചോദ്യങ്ങളാണ്.
തങ്ങളുടെ അച്ഛന്റെ ജീവന് വിലയില്ലേ? എന്തുകൊണ്ട് ഊർജിതമായ തിരച്ചിൽ നടത്തുന്നില്ല? ‘priviliged’ അല്ലാത്തത് കൊണ്ടാണോ തങ്ങൾ തഴയപ്പെടുന്നത് എന്ന് അവർ ചോദിക്കുന്നു . ജീവന്റെ വില നിശ്ചയിക്കുന്ന മാനദണ്ഡം എന്ത് എന്ന് അവർ ചോദിക്കുന്നു.
ദിവസങ്ങൾക്ക് മുൻപ് കടലിൽ കാണാതെ പോയ അച്ഛനു വേണ്ടി ആ മക്കൾ നിസ്സഹായതയിലും വേദനയിലും പറയുന്ന കാര്യങ്ങളോട് അധികാരികൾ മുഖം തിരിച്ചു നിൽക്കുന്നത് അവസാനിപ്പിക്കണം. നിസ്സഹായതയിൽ നിന്നുള്ള അവരുടെ നിലവിളി കേൾക്കുക.തിരച്ചിൽ ഊർജിതമാക്കുന്നതിന് ആവശ്യമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കുക. – വീണാ ജോർജ്ജ് പറഞ്ഞു.
2018ലെ മഹാപ്രളയത്തിലും ഇപ്പോഴുണ്ടായ പ്രളയത്തിലും പത്തനംതിട്ട ജില്ലയിൽ ഉൾപ്പെടെ മത്സ്യത്തൊഴിലാളികൾ നടത്തിയ ഇടപെടലിനെ കുറിച്ചും വീണാ ജോർജ്ജ് ഓർമ്മിക്കുന്നുണ്ട്. അന്ന് പതിനായിരക്കണക്കിന് ആളുകളെയാണ് മൽസ്യത്തൊഴിലാളികൾ രക്ഷിച്ചത്.
കുഞ്ഞിന്റെ മാമോദീസയും കുടുംബത്തിലെ വിശേഷ ചടങ്ങുകളും ഒക്കെ മാറ്റിവെച്ചാണ് പത്തനംതിട്ട ജില്ലയിൽ ഉൾപ്പെടെ പ്രളയത്തിലെ രക്ഷാപ്രവർത്തനങ്ങൾക്ക് അവർ എത്തിയത്. സ്വന്തം ജീവൻ പണയംവെച്ചാണ് അവർ മറ്റുള്ളവരുടെ ജീവനുകൾ രക്ഷിച്ചത്.
ആറന്മുളയിൽ നിന്ന് അന്ന് അവർ മടങ്ങുമ്പോൾ, ജീവനോപാധി നഷ്ടപ്പെടുത്തി വന്ന അവർക്ക്, പകരം വെക്കാൻ ആവില്ല എങ്കിലും, ചെറിയ ഒരു തുക അവരുടെ കൈകളിൽ വെച്ച് കൊടുത്തപ്പോൾ, ഇത് ഈ നാടിന്റെ പുനരധിവാസത്തിന് എടുക്കണം എന്ന് പറഞ്ഞു സ്നേഹത്തോടെ അവർ തിരിച്ചേൽപ്പിച്ചതായും അത് കേട്ട് അവിടെ നിന്ന എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞത് ഓർമ്മിക്കുന്നതായും വീണാജോർജ്ജ് ഫേസ്ബുക്കിൽ കുറിച്ചു.
ജൂലൈ 31 ന് പുലർച്ചെ 1.30ഓടെ അഞ്ച് മത്സ്യത്തൊഴിലാളികളുമായി പുറപ്പെട്ട ബോട്ട്, ഉൾക്കടലിൽ അപകടത്തിൽപ്പെടുകയായിരുന്നു. കടലിൽ വീണ സാജു (35), ദീപു (34), മനോജ് (35), ഷാജു (36) എന്നിവരെ മറ്റൊരു വള്ളത്തിലുണ്ടായിരുന്നവർ രക്ഷപ്പെടുത്തി കരയിലെത്തിച്ചു.പിന്നീട് നടത്തിയ തിരച്ചിലിൽ അടിമലത്തുറ സ്വദേശി ആൻ്റണിയെ മരിച്ച നിലയിൽ കണ്ടെത്തി. പുല്ലുവിള സ്വദേശി ജോണിനായുള്ള തിരച്ചിലാണ് ഏഴ് ദിവസമായി തുടരുന്നത്.
