കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. നേതാവ് അഭിമന്യു വധക്കേസിൽ നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്കാണ് ഹൈക്കോടതി ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. അഭിമന്യുവിന്റെ അമ്മ ഭൂപതി നൽകിയ ഹർജിയെ തുടർന്നാണ് നടപടി.
ഇനി ഒരു കാരണവശാലും സമയം നീട്ടി നൽകില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ വിചാരണ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി മുഹമ്മദ് അടക്കം അഞ്ച് പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. 17 മുതൽ 26 വരെയുള്ള പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാതെ വിചാരണ ആരംഭിക്കുന്നത് ചോദ്യം ചെയ്തായിരുന്നു പ്രതികളുടെ ഹർജി.
എന്നാൽ, ആദ്യ 16 പ്രതികളാണ് നേരിട്ട് കുറ്റകൃത്യത്തിൽ പങ്കെടുത്തതെന്നും ഇവരുടെ വിചാരണ ആരംഭിക്കുന്നതിന് മറ്റ് തടസ്സങ്ങളൊന്നുമില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തെളിവ് നശിപ്പിക്കാനും പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചതുമായ വ്യക്തികളാണ് ഇനി പ്രതിപ്പട്ടികയിൽ ഉൾപ്പെടാനുള്ളതെന്നും, അത് നിലവിലെ വിചാരണ നടപടികൾക്ക് തടസ്സമാകില്ലെന്നുമുള്ള പ്രോസിക്യൂഷൻ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
2018 ജൂലൈ 2-നാണ് ക്യാമ്പസിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തിനിടെ അഭിമന്യു കുത്തേറ്റ് കൊല്ലപ്പെട്ടത്. കേസിന്റെ സുപ്രധാന രേഖകൾ കോടതി കസ്റ്റഡിയിൽ നിന്ന് നഷ്ടപ്പെട്ടത് മുൻപ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
തുടർന്ന് രേഖകൾ പുനഃസൃഷ്ടിച്ചാണ് വിചാരണ നടപടികൾ മുന്നോട്ട് കൊണ്ടുപോയത്. വിചാരണ നടപടികൾ അകാരണമായി നീണ്ടുപോകുന്നതിനെതിരെ അഭിമന്യുവിന്റെ മാതാപിതാക്കൾ നൽകിയ ഹർജിയിൽ മുൻപും 9 മാസത്തിനകം നടപടികൾ പൂർത്തിയാക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
