ലക്നൗ : ഉത്തർപ്രദേശ് മുൻ മന്ത്രിയും ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയുമായ നാനക് റാം ഭുർജി (68) കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. അപകടം നടന്ന കെട്ടിടത്തിൽ നാനക് റാമിന് ഔദ്യോഗികമായി മുറി അനുവദിച്ചിരുന്നില്ല.
അതിനാൽ അദ്ദേഹം എങ്ങനെ അവിടെ എത്തി, എന്തിനാണ് എത്തിയത് എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ലക്നൗവിലെ ഹസ്രത്ഗഞ്ചിലെ ‘ദാരൂൾ ഷഫ’ എം.എൽ.എ റെസിഡൻസ് സമുച്ചയത്തിന്റെ ഏഴാം നിലയിൽ നിന്നാണ് അദ്ദേഹം താഴേക്ക് വീണത്.
ഹസ്രത്ഗഞ്ചിലെ പുതിയ എം.എൽ.എ റെസിഡൻസിന് പിൻവശത്തെ കെട്ടിടത്തിന് മുകളിൽ നിന്ന് ഒരാൾ വീണെന്ന വിവരം പൊലീസ് ഔട്ട്പോസ്റ്റിൽ ലഭിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. പരിക്കേറ്റ നാനക് റാമിനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, ഉച്ചയ്ക്ക് 2.35 ഓടെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. നാനക് റാം കുറച്ചുകാലമായി തീവ്രമായ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എം.എൽ.എ ക്വാർട്ടേഴ്സിന് ചുറ്റും അദ്ദേഹം പലപ്പോഴും കറങ്ങിനടക്കാറുണ്ടായിരുന്നതായും പൊലീസ് കൂട്ടിച്ചേർത്തു. സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷണ പരിധിയിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
