Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഉച്ചയ്‌ക്ക് ശേഷം ഈ ഏഴ് ജില്ലക്കാർ പ്രത്യേകം സൂക്ഷിക്കണം, പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി വർധിക്കുന്ന സാഹചര്യത്തിൽ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ മാറ്റം വരുത്തി. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നേരത്തേ 4 ജില്ലകളിൽ മാത്രമായിരുന്നു ജാഗ്രതാ നിർദേശം.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് കാലാവസ്ഥാ വകുപ്പ് നിർവചിക്കുന്നത്. മലയോര മേഖലകളിലും തീരദേശങ്ങളിലും ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. ബംഗാൾ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറൻ ഭാഗം മുതൽ വടക്കൻ ലക്ഷദ്വീപ് പ്രദേശം വരെ, വടക്കൻ തമിഴ്നാട്, തെക്കൻ ഉൾനാടൻ കർണാടക, വടക്കൻ കേരളം എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ന്യൂനമർദപാത്തിയാണ് മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

ഇത് സമുദ്രനിരപ്പിൽ നിന്ന് 7.6 കിലോമീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു.ഈ ന്യൂനമർദപാത്തിയുടെ സ്വാധീനഫലമായി ജൂലായ് 21 ചൊവ്വാഴ്ച വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടത്തരം മുതൽ ശക്തമായ മഴ വരെ ലഭിക്കാൻ സാധ്യതയുണ്ട്. നദികളിലും തോടുകളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണം.

ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ജില്ലാ ഭരണകൂടത്തിന്റെ നിർദേശങ്ങൾ പാലിക്കണം. കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീഴാനും വൈദ്യുതി ലൈനുകൾ തകരാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.നാളത്തെ മുന്നറിയിപ്പ്: ജൂലായ് 21 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version