Site icon Fourteen Kerala – 14 Kerala News

ഹോർമുസ് കടലിടുക്കിൽ യുദ്ധസമാന സാഹചര്യം; ഇറാനിൽ അമേരിക്കൻ ആക്രമണം ശക്തം; ഒരാൾ മരിച്ചു

തെഹ്റാന്‍: ഹോർമുസ് കടലിടുക്ക് കേന്ദ്രീകരിച്ച് യുഎസ്-ഇറാൻ സംഘർഷം അതീവ ഗുരുതരമാകുന്നു. ബന്ദർ അബ്ബാസ്, ഖിഷം ദ്വീപ്, ഹാജിയാബാദ് എന്നിവിടങ്ങളിൽ അമേരിക്ക നടത്തിയ ശക്തമായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഖിഷം ദ്വീപില്‍ 11 മിസൈലുകള്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. ഇറാനിയൻ വൈദ്യുതി ഗ്രിഡുകൾ ഉൾപ്പെടെ രണ്ടായിരത്തിലധികം കേന്ദ്രങ്ങൾ തകർന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അമേരിക്കൻ മിസൈൽ ലോഞ്ചറുകളെ ലക്ഷ്യമാക്കി ഇറാൻ നടത്തിയ തിരിച്ചടിയിൽ കുവൈത്തിലെ അതിർത്തി കേന്ദ്രങ്ങളും എണ്ണ പ്ലാറ്റ്‌ഫോമുകളും തകർന്നു.

കുവൈത്തിലെ അമേരിക്കന്‍ എച്ച്‌ഐഎംഎആര്‍എസ് മിസൈല്‍ ലോഞ്ചറുകളെ ലക്ഷ്യമിട്ടതായി ഐആര്‍ജിസി പറഞ്ഞു. അമേരിക്കന്‍ ആക്രമണങ്ങളില്‍ ഇറാന്റെ വൈദ്യുതി ഗ്രിഡിന് കനത്ത നാശം സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 2,000ത്തിലധികം കേന്ദ്രങ്ങള്‍ തകര്‍ന്നതായും സര്‍ക്കാര്‍ വൈദ്യുതി കമ്പനി വ്യക്തമാക്കി.
യുഎസ്-ഇറാന്‍ ആക്രമണം തുടര്‍ന്നാല്‍ വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും പ്രതികരിച്ചു. ഇന്നലെ യുഎസ് ആക്രമണത്തില്‍ തിരിച്ചടിച്ച ഇറാന്റെ മിസൈല്‍ അവശിഷ്ടം പതിച്ച് ഖത്തറില്‍ ഒരു കുഞ്ഞ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു.

ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും നിയമാനുസൃതമായി സര്‍വീസ് നടത്തുന്ന എല്ലാ കപ്പലുകള്‍ക്കുമായി പാത തുറന്നുനല്‍കിയിരിക്കുകയാണെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.

ഹോര്‍മുസ് കടലിടുക്ക് അടച്ചതായും മേഖലയിലെ ഇടപെടലുകള്‍ അമേരിക്ക അവസാനിപ്പിക്കുന്നത് വരെ കപ്പലുകളെ കടത്തിവിടില്ലെന്നുമുള്ള ഇറാന്റെ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെയാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്ക നിര്‍ദേശിക്കുന്ന ബദല്‍ പാതകള്‍ ഉപയോഗിക്കുന്ന കപ്പലുകളെ ആക്രമിക്കുമെന്ന മുന്നറിയിപ്പും ഇറാന്‍ നല്‍കിയിട്ടുണ്ട്.

Exit mobile version