കൊച്ചി: പാരിയത്തുകാവ് കുടിയൊഴിപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നിർണായക ഇടപെടൽ നടത്തി ഹൈക്കോടതി. പെരുമ്പാവൂർ മുൻസിഫ് കോടതി ഈ കേസുമായി ബന്ധപ്പെട്ടുനടത്തിയ എല്ലാ തുടർനടപടികളും ഒരു വർഷത്തേക്ക് നിർത്തിവയ്ക്കാനാണ് ഹൈക്കോടതി നിർദേശിച്ചത്. ഇതിലൂടെ അടുത്ത ഒരു വർഷത്തേക്ക് ഈ കുടുംബങ്ങളെ ഒഴിപ്പിക്കാൻ മുൻസിഫ് കോടതിക്ക് ഉത്തരവിടാൻ കഴിയില്ല.
കേസിൽ ഉൾപ്പെട്ട 7 കുടുംബങ്ങൾക്ക് അഞ്ച് സെന്റ് ഭൂമി വീതം നൽകാൻ ധാരണയായതായും കെട്ടിടത്തിന്റെ പ്ലാൻ തയ്യാറായതായും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഒരു വർഷത്തിനുള്ളിൽ ഈ കുടുംബങ്ങളുടെ പുനരധിവാസം പൂർത്തിയാക്കുമെന്ന് സർക്കാർ കോടതിക്ക് ഉറപ്പുനൽകിയിട്ടുണ്ട്. ഈ കാലയളവിനുള്ളിൽ തന്നെ പുനരധിവാസം പൂർത്തിയാക്കാൻ ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിരിക്കുകയാണ്.
മുൻപ് പെരുമ്പാവൂർ മുൻസിഫ് കോടതി ഈ കേസിൽ കർശന നിലപാടാണ് സ്വീകരിച്ചിരുന്നത്. ഭൂവുടമകളുടെ ഹർജി പരിഗണിച്ചുകൊണ്ട് എട്ട് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ പൊലീസ് ബലം പ്രയോഗിക്കേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്. പുനരധിവാസം പൂർത്തിയാക്കി സർക്കാരിന് ഹൈക്കോടതിയെ വിവരം അറിയിക്കാൻ സാധിച്ചാൽ ഈ കേസിലെ പ്രതിസന്ധികൾ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
