കാട്ടാക്കട : സ്വന്തം മകളുടെമേൽ വാഹനം കയറിയിറങ്ങുന്നതു നിസ്സഹായരായി കണ്ടുനിൽക്കാൻ മാത്രമേ അമ്മ നിഷയ്ക്കും അച്ഛൻ അനുപ്രസാദിനും കഴിഞ്ഞുള്ളൂ. നിമിഷങ്ങൾകൊണ്ട് എല്ലാം കഴിഞ്ഞു.
വാഹനം ഉരുണ്ടു വരുന്നതു കണ്ട് മുതിർന്നവരെല്ലാം ഓടിമാറിയപ്പോൾ കുരുന്ന് ഋതുവേദയ്ക്ക് എന്തു ചെയ്യണമെന്നറിയില്ലായിരുന്നു.
ഒപ്പമുണ്ടായിരുന്നവർ കുട്ടിയെ വലിച്ച് എടുക്കുമ്പോൾ തലയ്ക്കു ഗുരുതര പരുക്ക്. രക്തത്തിൽ കുളിച്ച കുട്ടിയെ പൂച്ചമുക്കിലെ ക്ലിനിക്കിൽ ആദ്യം എത്തിച്ചു.വിദഗ്ധ ചികിത്സ ലഭിക്കുന്ന ആശുപത്രിയിലേക്കു കൊണ്ടുപോകാൻ നിർദേശം. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കു കുട്ടി മരിച്ചിരുന്നു. ബോധംകെട്ടു വീണ അമ്മ നിഷ കാട്ടാക്കടയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ വൈകിട്ട് 6നാണ് അപകടം. അനുപ്രസാദ് ഡ്രൈവറായ വാനിൽ എത്തിയ വിനോദസഞ്ചാര സംഘം, വാഹനത്തിൽ പാട്ടുവച്ച് പാലത്തിൽ നൃത്തംവയ്ക്കുന്നതിനിടെ, വാഹനം അവർക്കിടയിലേക്ക് ഉരുണ്ടെത്തുകയായിരുന്നു. മറ്റുള്ളവർ ഓടിമാറിയെങ്കിലും ഋതുവേദയുടെ മുകളിലൂടെ മുൻചക്രം കയറിയിറങ്ങി.
അമ്പൂരി കുമ്പിച്ചൽ കടവിൽ പാലം കാണാനായി കുടുംബസമേതം ടെമ്പോ ട്രാവലറിൽ എത്തിയതായിരുന്നു സംഘം. വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ അംഗങ്ങൾ പാലത്തിൽ നിൽക്കുമ്പോൾ വാഹനം നീങ്ങിവന്ന് അപകടമുണ്ടാവുകയായിരുന്നു.
ഹാൻഡ് ബ്രേക്ക് തകരാറിലായതിനെ തുടർന്ന് മുന്നോട്ടുവെന്ന വാഹനത്തിന്റെ അടിയിൽ കുട്ടി അകപ്പെടുകയായിരുന്നു. കുട്ടിക്ക് പുറമേ കൂടെയുണ്ടായിരുന്ന രണ്ടുപേർക്കും പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെയ്യാർ ഡാം പോലീസ് തുടർനടപടി ആരംഭിച്ചു.
